കൽപറ്റ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 23ന് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സ് വയനാടിന് പുതിയ അനുഭവമാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും നവകേരള സദസ്സ് ഒരുക്കം മന്ത്രി വിലയിരുത്തി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗകര്യങ്ങള്‍, നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കുള്ള സൗകര്യം, പരാതി സ്വീകരിക്കുന്ന കൗണ്ടറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 23ന് രാവിലെ ഒമ്പതിന് കല്പറ്റയില് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചേരുന്ന പ്രഭാതയോഗത്തിന് ശേഷമാണ് 11ന് കല്പറ്റ മണ്ഡലം തല നവകേരള സദസ്സ് നടക്കുക.
ഇതിനായി എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്ത് പ്രത്യേക വേദി ഒരുങ്ങും. മൂവായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള പന്തലാണ് ഇവിടെ ഒരുക്കുക. സുല്‍ത്താന്‍ ബത്തേരി മണ്ഡലം തല നവകേരള സദസ്സ് ഉച്ചക്ക് രണ്ടിന് സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലും മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകീട്ട് നാലിന് ജി.വി.എച്ച്.എസ് മൈതാനത്തുമാണ് നടക്കുക. ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.