ജില്ലയിലെ അധ്യാപകർക്കായി പനമരത്തെ കൈറ്റ് ആസ്ഥാനത്ത് നടക്കുന്ന
നിർമിത ബുദ്ധി (എ.ഐ) പരിശീലനത്തിൽനിന്ന്
കൽപറ്റ: ജില്ലയിലെ അധ്യാപകർക്ക് ഇനി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) കരുത്തും. എ.ഐയുടെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് കൈറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകർക്കായി മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം തുടങ്ങിയത്.
എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 2503 അധ്യാപകരാണ് ജില്ലയിലെ കൈറ്റ് ആസ്ഥാനമായ പനമരത്ത് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് വരെ പരിശീലനം നീളും. അക്കാദമിക മൂല്യം ചോര്‍ന്നു പോകാതെയും ഉത്തരവാദിത്തത്തോടെയും നിര്‍മിതബുദ്ധി ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പാഠഭാഗങ്ങൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം സഹായിക്കും. മേയ് മാസത്തില്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കായിരിക്കും പരിശീലനം.
ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ -ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.
കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ ടൂളുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. സ്വന്തം അപരനെ നിര്‍മിച്ച് ഡീപ്ഫേക്ക് എന്താണെന്ന് മനസ്സിലാക്കാനും സ്വകാര്യത, അല്‍ഗോരിതം, പക്ഷപാതിത്വം തുടങ്ങിയവ മനസ്സിലാക്കാനും അധ്യാപകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്കിയ ജി-സ്യൂട്ട് അക്കൗണ്ടുകളാണ് അധ്യാപകർക്കുള്ള പരിശീലനത്തിൽ ഉപയോഗിക്കുക. സ്ഥിരമായി കുറച്ച് എ.ഐ ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കി കൈറ്റ് നിർദേശിക്കുന്നവ ഉപയോഗിക്കും.
എ.ഐ ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉള്‍പ്പെടെ) ലളിതമായ രൂപത്തിലും ഭാഷയിലും മാറ്റും. ആശയം ചോരാതെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷന്‍’ സങ്കേതങ്ങള്‍ ആണ് പരിശീലനത്തിന്റെ ആദ്യഭാഗത്ത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയാറാക്കാനും, എഡിറ്റ് ചെയ്യാനും അവയെ കാര്ട്ടൂണുകള്, പെയിന്റിങ്ങുകള്‍ എന്നിങ്ങനെയാക്കി മാറ്റും.
ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന ‘ഇമേജ് ജനറേഷന്’ ആണ് രണ്ടാം ഭാഗത്തുള്ളത്. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകള്‍ കൃത്യമായി നല്കാന് സഹായിക്കുന്ന ‘പ്രോംപ്റ്റ് എൻജിനീയറിങ്’ ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം.
നിര്‍മിത ബുദ്ധിയുടെ ഉപയോക്താക്കള്‍ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നല്കുന്ന ‘മെഷീന് ലേണിങ്’ ആണ് പരിശീലനത്തിന്റെ നാലാം ഭാഗത്തുള്ളത്.
എ.ഐ ഉപയോഗിച്ച് പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവ തയാറാക്കാനും ലിസ്റ്റുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിര്‍മിക്കാനും, കസ്റ്റമൈസ് ചെയ്യാനും അഞ്ചാം ഭാഗത്തും പരിചയപ്പെടുന്നു. ആറാം ഭാഗം മൂല്യനിര്‍ണയത്തിന് എ.ഐ. സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പരിശീലനം.
അധ്യാപകര്‍ക്ക് യൂനിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യമാതൃകകള്‍ തയാറാക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. നിര്‍മിതബുദ്ധിയുടെ അപകടങ്ങള്‍ തിരിച്ചറിയാനും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം തിരിച്ചറിയാനും അധ്യാപകരെ പര്യാപ്തമാക്കുന്നതാണ് പരിശീലനത്തിന്റെ അവസാന ഭാഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.