പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസി കുടുംബങ്ങള്‍ക്കായി പുതുക്കുടിക്കുന്നില്‍ പൂര്‍ത്തിയായ ഭവനങ്ങള്‍
പ്രളയ പുനരധിവാസം: പുതുക്കുടിക്കുന്നില്‍ 49 വീടുകൾ ഒരുങ്ങുന്നു
കൽപറ്റ: ദുരിതാശ്വാസ ക്യാമ്പിലെ ആശങ്കള്‍ക്ക് വിരാമമിട്ട് സ്വപ്ന ഭവനങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് വെങ്ങപ്പള്ളി, കോട്ടത്തറ നിവാസികളായ ആദിവാസി കുടുംബങ്ങള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിലുള്ള 49 വീടുകളിലാണ് ഇനിയിവരുടെ പ്രതീക്ഷ.
വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതങ്ങളുടെ തലച്ചുമടുമായി ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലങ്ങളിലെ ഇവരുടെ ദുരിത ജീവിതത്തിനാണ് ഇതോടെ അറുതിയാവുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി കുടുംബങ്ങള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമാണ് പൂര്‍ത്തിയായത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനായ ജില്ലയിലെ ആദിവാസി പുനരധിവാസ കേന്ദ്രമാണിത്.
സ്വകാര്യ വ്യക്തിയില്‍ നിന്നും 1.44 കോടി രൂപക്ക് സര്‍ക്കാര്‍ വാങ്ങിയ ഏഴേക്കര്‍ ഭൂമിയിലാണ് ഈ ഭവനങ്ങള്‍ ഉയര്‍ന്നത്. ആറ് ലക്ഷം ചെലവില്‍ 500 ചതുരശ്ര അടിയിലുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണുള്ളത്. ജില്ല നിർമിതി കേന്ദ്രയാണ് നിർമിച്ചത്. ഇവിടേക്കുള്ള റോഡ് നിർമാണം, കുടിവെള്ള സൗകര്യം എന്നിവയുടെ നിർമാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഭവന പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അംഗൻവാടി, കമ്യൂണിറ്റി ഹാള്‍ എന്നിവ കൂടി പുതുക്കുടിക്കുന്നില്‍ ഒരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.