കർഷകരെ കരുവാക്കി വായ്പ തട്ടിപ്പ്: ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യം

കല്‍പറ്റ: കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി എച്ച്.ഡി.എഫ്‌.സി ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി പരാതി. പാവപ്പെട്ട കർഷകർ ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണെന്നും സംഭവത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം വേണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പി.എം. ബെന്നി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. വിന്‍സന്റ്, സെക്രട്ടറി എം.എ. പൗലോസ്, ജില്ല വൈസ് പ്രസിഡന്റ് വി.ഡി. ജോസ്, സെക്രട്ടറി സി.ജെ. അലക്‌സ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവോടന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പി.പി. തോമസ് (കാട്ടിക്കുളം), പി.പി. വിനോയ് (കാരക്കാമല), റോയ് മാത്യു (പനമരം)എന്നിവരെയാണ് എറണാകുളം സ്വദേശി വായ്പ തട്ടിപ്പിന് ഇരയാക്കിയത്. ഇവരെ വലിയ തുകയ്ക്കുള്ള വായ്പയുടെ ജാമ്യക്കാരാക്കി രേഖകള്‍ ചമയ്ക്കുന്നതിന് ജെന്നി വര്‍ഗീസും ധകാര്യസ്ഥാപനത്തിലെ ഉദ്യോസ്ഥരികില്‍ ചിലരും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തട്ടിപ്പിനെതിരെ മൂന്നു കര്‍ഷകരും ഹൈകോടതിയിലും ഡെറ്റ് റിക്കവറി ട്രിബ്യൂണലിലും (ഡി.ആര്‍.ടി) മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മാനന്തവാടി എം.എൽ.എ എന്നിവര്‍ക്കും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. നിലവിൽ കർഷകരുടെ വസ്തു പിടിച്ചെടുക്കുന്നതിനുള്ള നീക്കത്തിലാണ് ധനകാര്യ സ്ഥാപനം. ഇത് കഴിഞ്ഞ ദിവസം കര്‍ഷക കോണ്‍ഗ്രസ് ഇടപെട്ടാണ് തടഞ്ഞത്. അസ്സല്‍ ആധാരങ്ങള്‍ തിരികേ ലഭിക്കുന്നതിനും മൂന്നുപേര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ സാമ്പത്തിക, മാനനഷ്ടങ്ങള്‍ക്കു പരിഹാരം ഉറപ്പുവരുത്തുന്നതിനും നിയമനടപടികളടക്കം സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പനമരം സ്വദേശി മുഖേന 2022ലാണ് തോമസും വിനോയിയും റോയ് മാത്യുവും ജെന്നി വര്‍ഗീസിനെ പരിചയപ്പെട്ടത്. കേന്ദ്ര സബ്‌സിഡിയോടെ കാര്‍ഷിക വായ്പ തരപ്പെടുത്താമെന്ന് മൂവരെയും ജെന്നി വര്‍ഗീസ് വിശ്വസിപ്പിച്ചു. തോമസിന്റെയും (1.8 ഏക്കര്‍), വിനോയിയുടെയും (1.5 ഏക്കര്‍),റോയ് മാത്യുവിന്റെയും (11 സെന്റ്) ഭൂമിയുടെ ആധാരം, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് എറണാകുളം സ്വദേശി വാങ്ങിക്കൊണ്ടുപോയി. ഒരുമാസം കഴിഞ്ഞ് വായ്പ ശരിയായിട്ടുണ്ടെന്നും പരിശോധനയ്ക്ക് അസ്സല്‍ ആധാരങ്ങള്‍ വേണമെന്നും ഇയാള്‍ അറിയിച്ചു.

ആധാരങ്ങള്‍ ബാങ്കിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ തിരിച്ചെടുക്കുന്നത് തോമസിന് 32 ഉം വിനോയിക്ക് 30 ഉം റോയ് മാത്യുവിന് 10 ഉം ലക്ഷം രൂപ അക്കൗണ്ടില്‍ ലഭ്യമാക്കി. തുടര്‍ന്ന് സുഹൃത്തുമായി എത്തിയ ജെന്നി വര്‍ഗീസ് ആധാരങ്ങളുമായി മടങ്ങി. പിന്നീട് അന്വേഷിച്ചപ്പോള്‍ വായ്പ ഉടന്‍ ശരിയാകുമെന്നാണ് എറണാകുളം സ്വദേശി അറിയിച്ചത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെവന്നപ്പോള്‍ മൂവരും ആധാരം തിരികെ ചോദിച്ചു. നേരത്തേ ലഭ്യമാക്കിയ തുകയും പലിശയും ലഭിച്ചാല്‍ ആധാരം തിരികേ തരാമെന്നാണ് ജെന്നി വര്‍ഗീസ് പ്രതികരിച്ചത്. തുടര്‍ന്ന് മൂന്നുപേരും തുക അക്കൗണ്ടുകള്‍ വഴിയും സുഹൃത്ത് മുഖേനയും തിരിരെ നല്‍കി.

എന്നാല്‍, ആധാരങ്ങള്‍ ലഭ്യമാക്കിയില്ല. ആധാരങ്ങള്‍ തിരികെ കിട്ടുന്നതിന് ശ്രമം നടത്തിവരുന്നതിനിടെ കോടതിയില്‍നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളെ ജാമ്യക്കാരാക്കി ജെന്നി വര്‍ഗീസ് ഉള്‍പ്പെടുന്ന കമ്പനി 2023ല്‍ 25.66 കോടി രൂപ വായ്പയെടുത്തതായി മൂവര്‍ക്കും മനസ്സിലായത്. തോമസ്, വിനോയ്, റോയ് മാത്യു എന്നീ തട്ടിപ്പിന് ഇരയായ കർഷകർ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഏതെങ്കിലും കാര്യാലയത്തില്‍ പോകുകയോ രേഖകളില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

Tags:    
News Summary - Loan fraud by exploiting farmers: Demand for ED investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.