കൽപറ്റ: ആഗോളതലത്തില്‍ ചോളം, മക്ക ചോളം തുടങ്ങിയ ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന ഫാള്‍ ആര്‍മി വേം (Fall Armyworm - Spodoptera frugiperda) എന്ന പട്ടാളപ്പുഴുവിന്‍റെ ഗണത്തില്‍പ്പെട്ട കീടത്തിന്‍റെ ആക്രമണം വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചു.
വടക്ക്-തെക്ക് അമേരിക്കന്‍ രാജ്യങ്ങളില്‍ ചോളത്തിന് ഭീഷണിയായി തീര്‍ന്ന ഈ ശത്രു കീടത്തെ 2018 ലാണ് കർണാടകയിലെ ചിക്കെബല്ലാപുരയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാജ്യത്തെ 20ല്‍ പരം സംസ്ഥാനങ്ങളില്‍ ധാന്യവിളകള്‍ക്ക് ഭീഷണിയായി ഇവയെ കാണുന്നുണ്ട്.
സംസ്ഥാനത്ത് തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ചോളം കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കീടത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വേകളില്‍ രണ്ട് മുതല്‍ നാലുമാസം പ്രായമുള്ള നേന്ത്രന്‍ വാഴകളെയും ഇവ ആക്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണിത്.
ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളില്‍ ചോളം, വാഴ എന്നീ വിളകളില്‍ ഇവയുടെ ആക്രമണം ഇപ്പോള്‍ കണ്ട് വരുന്നു.
ചോളം, വാഴ കര്‍ഷകര്‍ കൂമ്പിലയിലും പോളകളിലും പുഴുവിന്‍റെ വിസര്‍ജ്ജ്യവസ്തുക്കള്‍ നിറഞ്ഞ ദ്വാരങ്ങള്‍, ഇലകളില്‍ ഇതിന് മുന്‍പ് കാണാത്ത ആക്രമണ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥലത്തെ കൃഷി ഓഫീസറെ ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഡോ. ഗവാസ് രാഗേഷ്, കണ്ണാറ വാഴ ഗവേഷണ. കേന്ദ്രം(9495756549), ടോം ചെറിയാന്‍, കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദം, എറണാകുളം(9447530961) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. നിയന്ത്രണ മാര്‍ഗ്ഗമായി ജൈവകീടനാശിനികള്‍, മിത്ര കുമിളുകളും ഉപയോഗിക്കാവുന്നതാണെന്ന് ജില്ലാ കൃഷി ഓഫീസര്‍, അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.