കാലാവസ്ഥാ വ്യതിയാനം; നാണ്യവിളകൾക്ക് തിരിച്ചടി

തൊടുപുഴ: കേരളത്തിൽ കാലാവസ്ഥാ വ്യതിയാനംമൂലമുള്ള താപനില കൂടലും മഴയിലെ മാറ്റങ്ങളും നാണ്യവിളകളെ പ്രതികൂലമായി ബാധിച്ചതായി പഠനറിപ്പോർട്ട്. കേരള കാർഷിക സർവകലാശാല, റബ്ബർ ബോർഡ്, കോഫി ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പഠന പ്രകാരം കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയവയുടെ ഉൽപാദനം കുറഞ്ഞെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഉയർന്ന ചൂടും ഈർപ്പവും വിളകളുടെ വളർച്ച കുറയ്ക്കുകയും കീട രോഗ വ്യാപനം വർധിപ്പിക്കുകയും ഉൽപാദനവും ഗുണനിലവാരവും കുറക്കുകയും ചെയ്യുന്നു. നീണ്ട വരൾച്ചയും വൈകിയ മഴയും ജലക്ഷാമത്തിനും മണ്ണിലെ ചൂട് കൂടാനും വിളകൾ ഉണങ്ങി നശിക്കാനും കാരണമാകുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ, വിളകളുടെ പരാഗണം, പൂവിടൽ, കായ് പിടിത്തം തുടങ്ങിയവയെ ബാധിക്കുന്നു. അധിക മഴ രോഗബാധക്ക് കാരണമാകുന്നു.

കാപ്പിക്ക് സ്ഥിരതയുള്ള താപനിലയും സമയബന്ധിതമായ മഴയും വേണം. കാപ്പിയിൽ നല്ല ഗുണനിലവാരമുള്ള അറബിക്ക ഇനത്തിന്റെ വളർച്ചക്ക് 18 മുതൽ 21 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തമം. എന്നാൽ, ഉയർന്ന അന്തരീക്ഷ താപനില മൂലം ഗുണമേന്മയിൽ മുന്നിട്ടു നിൽക്കുന്ന അറബിക്കക്ക് പകരം റോബസ്റ്റ ഇനത്തിലേക്ക് മാറേണ്ടി വരുന്നു. കാപ്പി പൂവിടാൻ ഫെബ്രുവരി- മാർച്ച് മാസങ്ങളിലെ വേനൽ മഴ വേണം. എന്നാൽ, മഴയുടെ ഏറ്റക്കുറച്ചിൽ മൂലം പൂവിടൽ, കായ് പിടിത്തം എന്നിവ കുറയാനും വിളവ് കുറയാനും കാരണമാകുന്നു.

Tags:    
News Summary - Climate change; setback for crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.