ബർവാനി: പശ്ചിമേഷ‍്യയിൽ സംഘർഷം രൂക്ഷമായതോടെ മധ‍്യപ്രദേശിലെ ബർവാനിയിലെ വാഴപഴങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിൽ. ഇന്ത‍്യക്ക് പുറമേ വിദേശത്തും വലിയ ഡിമാന്‍ഡുള്ള ബർവാനിയിലെ വാഴപഴം ഗൾഫ് രാജ്യങ്ങളിലും പശ്ചിമേഷ‍്യന്‍ വിപണികളിലും സജീവമാകുന്ന സീസണാണിത്. റമദാൻ മാസത്തിന് മുന്നോടിയായുള്ള ദിവസങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ബർവാനിയിലെ കർഷകർ നോക്കിക്കാണാറുള്ളത്. എന്നാൽ ഇറാൻ-ഇസ്രായേൽ സംഘർഷവും ഗൾഫ് മേഖലയിലുടനീളം വർധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങളും കയറ്റുമതിയെ തകിടംമറിച്ചിരിക്കുകയാണ്.
ലാഭകരമായിരുന്ന അന്താരാഷ്ട്ര വ്യാപാരം പെട്ടെന്ന് മന്ദഗതിയിലായതോടെ ആയിരക്കണക്കിന് കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇറാൻ, ഇറാഖ്, ഇസ്രായേൽ, ബഹ്‌റൈൻ, തുർക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് എല്ലാ വർഷവും വൻതോതിൽ വാഴപ്പഴം കയറ്റി അയക്കാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യം വിപണിയെ മാറ്റിമറിച്ചു.
മുൻപ് കിലോയ്ക്ക് 25 രൂപ വരെ ലഭിച്ചിരുന്ന വാഴപഴത്തിന് ഇപ്പോൾ 8 മുതൽ 9 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദനചെലവിനെക്കാൾ കുറഞ്ഞ തുകയാണിത്. കയറ്റുമതി പ്രതിസന്ധിയിലായതോടെ വ്യാപാരികൾക്ക് പഴങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബർവാനിയിലെ ഗ്രാമങ്ങളിൽ നിന്ന് ചരക്കുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പകരം ഡൽഹി, ഗ്വാളിയാർ തുടങ്ങിയ ആഭ്യന്തര വിപണികളിലേക്കാണ് പോകുന്നത്. എന്നാൽ അവിടെയും സ്ഥിതി മോശം തന്നെ.
വിളവെടുപ്പിന് പാകമായ ഫലങ്ങൾ ഉണ്ടെങ്കിലും വാങ്ങാൻ ആളില്ലെന്ന ആശങ്കയിലാണ് കർഷകർ. ഉത്പാദനചെലവ് വർധിച്ചെങ്കിലും, വാഴപഴത്തിന്റെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ കടക്കെണിയിലാക്കിയിരിക്കുന്നു. അതേസമയം തുച്ഛമായ വിലയ്ക്ക് വിൽക്കുകയോ പഴങ്ങൾ നശിച്ചുപോകുന്നത് നോക്കിനിൽക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നാണ് അവർ വിലയിരുത്തുന്നത്. സീസണിൽ ജില്ലയിൽ നിന്ന് 200 ടണ്ണിലധികം വാഴപ്പഴം കയറ്റുമതി ചെയ്തിരുന്നു. എന്നാൽ പശ്ചിമേഷ‍്യന്‍ സംഘർഷത്തിൽ കയറ്റുമതി പൂർണ്ണമായും നിലച്ചു.
നർമ്മദാ നദീതീരത്തോടുചേർന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന കൃഷിടത്തിലാണ് ഇവ കൃഷി ചെയ്യുന്നത്. അസാധാരണമായ വലുപ്പവും അമിത മധുരവും ബർവാനിയിലെ വാഴപഴങ്ങളെ ഏറെ പ്രശസ്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങളാണ് പഴങ്ങൾക്ക് പ്രത്യേക രുചിയും ഗുണമേന്മയും നൽകുന്നത്. ആയിരക്കണക്കിന് കിലോമീറ്റർ അകലെ നടക്കുന്ന സംഘർഷങ്ങൾ എങ്ങനെയാണ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നതെന്ന് ഈ പ്രതിസന്ധി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.