നിപ: കേരളത്തിൽ നിന്ന് വരുന്നവർക്ക് 21ദിവസം നിരീക്ഷണം

ഗൂഡല്ലൂർ: കേരളത്തിൽ പോയി വരുന്നവരെ അതിർത്തികളിൽ കർശന പരിശോധനക്ക് വിധേയമാക്കണമെന്നും നിപ വൈറസ് ബാധയേറ്റ വരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വരെ 21ദിവസം നിരീക്ഷണത്തിൽ ഇരുത്തണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ശെൽവ വിനായകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തമിഴ്നാട്- കേരള അതിർത്തി ജില്ലകളായ കന്യാകുമാരി, തെങ്കാശി, തേനി, നീലഗിരി, കോയമ്പത്തൂർ ഉൾപ്പെടെയുള്ള ജില്ല ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് മൂലം മരണം സംഭവിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്. ചെക്ക്പോസ്റ്റുകളിൽ 24മണിക്കൂറും പരിശോധനയും ജാഗ്രത പാലിക്കണമെന്നും ഡയറക്ടർ ഉത്തരവിട്ടു. രോഗലക്ഷണം ഉള്ളവരുടെ സാമ്പ്ളുകൾ ശേഖരിച്ച് ചെന്നൈ ആരോഗ്യവകുപ്പ് കേന്ദ്രത്തിലേക്ക് അയക്കണം. അവിടെനിന്ന് പുണെയിലേ വൈറോളജി ലാബിലേക്ക് കൂടുതൽ പരിശോധനക്ക് അയക്കും. അതുവരെ രോഗലക്ഷണമുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.