വോട്ടെണ്ണൽ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്തുകളിലേക്ക് ഒറ്റഘട്ടമായി കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ജില്ലയിൽ 13 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നത്. ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിലേക്കും 11 ടൗൺ പഞ്ചായത്തുകളിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ അധികരട്ടി, ബിക്കട്ടി, കേത്തി എന്നീ ടൗൺ പഞ്ചായത്തുകളിൽ മൂന്നു പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിക്കുന്ന 291 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാന രാഷ്ട്രീയ മുന്നണിയായ ഡി.എം.കെ, കോൺഗ്രസ് സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, വി.സി.കെ, മനിത നേയ മക്കൾ കക്ഷി ഉൾപ്പെട്ട മെഗാ മുന്നണി സ്ഥാനാർഥികൾ തങ്ങളുടെ വിജയം അവകാശപ്പെടുമ്പോൾ ബി.ജെ.പി കൂട്ടുകെട്ടിൽനിന്ന് പിരിഞ്ഞ് പ്രധാന പ്രതിപക്ഷ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർഥികളും കൂടുതൽ സീറ്റുകൾ നേടും എന്ന് അവകാശപ്പെടുന്നു. ഇവർക്കിടയിൽ പാർട്ടി വിമതരുടെ പരോക്ഷമായ പിന്തുണയോടെയും തനിച്ചും സ്വതന്ത്രരായി മത്സരിച്ചവരും വിജയപ്രതീക്ഷയിലാണ്. അതേസമയം, ചെയർമാൻ സ്ഥാനവും പ്രസിഡൻറ് സ്ഥാനവും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് സംവരണമായതിനാൽ അവരാണ് നേതൃനിരയിൽ ഉണ്ടാവുക. ഇവരെയും വൈസ് ചെയർമാന്മാരെയും വിജയിച്ച മെംബർമാരും കൗൺസിലർമാരും തെരഞ്ഞെടുക്കും. വൈസ് ചെയർമാൻ സ്ഥാനം സംവരണം ഇല്ല. പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നതിനായി വൈസ് ചെയർമാൻ സ്ഥാനം മനസ്സിൽകണ്ട് പാർട്ടി ടിക്കറ്റിൽ മെംബറായി മത്സരിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.