13,000 ക്യുബിക് മീറ്റര്‍ ചളിയും പായലും നീക്കി വൈത്തിരി: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ ശുചീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. വർഷങ്ങളായി തടാകത്തിൻെറ സൗന്ദര്യം കവർന്നെടുക്കുന്നതും ബോട്ടുയാത്രക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്ന ജലോപരിതലത്തിലെ പായലും കളകളും അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചളിയും നീക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. മൂന്നു മാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടാകത്തില്‍നിന്നു ഏകദേശം 13,000 ക്യുബിക് മീറ്റര്‍ ചളിയും പായലുമാണ് നീക്കിയത്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി കേന്ദ്രം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 2.25 കോടി രൂപ വിനിയോഗിച്ചായിരുന്നു ശുചീകരണം. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ലിമിറ്റഡിനായിരുന്നു (വാപ്‌കോസ്) ശുചീകരണ ചുമതല. തടാകത്തിൻെറ വടക്കുപടിഞ്ഞാറു ഭാഗത്താണ് ശുചീകരണം നടന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപകരാറുകാർ കൂടി ചേർന്നാണ് ശുചീകരണ പ്രവൃത്തികൾ നടന്നത്. ചളി, പായൽ എന്നിവ നീക്കം ചെയ്തതോടെ തടാകത്തില്‍നിന്നു തളിപ്പുഴയിലേക്കുള്ള ഉറവകള്‍ക്കു ജീവന്‍വെച്ചു. വയനാട്ടില്‍ ഉത്ഭവിച്ചു കാവേരിയില്‍ ചേരുന്ന കബനി നദിയുടെ കൈവഴിയാണ് തളിപ്പുഴ. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജലതടാകം. വൈത്തിരി താലൂക്കില്‍ തളിപ്പുഴയോടു ചേര്‍ന്നാണ് പ്രകൃതിയുടെ ഈ വരദാനം. ഫിഷറീസ് വകുപ്പിൻെറ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് ടൂറിസം വകുപ്പിന് കൈമാറിയത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലാണ് വിനോദസഞ്ചാരം. നാലു പതിറ്റാണ്ടു മുമ്പ് 8.5 ഹെക്ടറായിരുന്നു തടാകത്തിൻെറ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. ഇത് കാലപ്രയാണത്തില്‍ യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമായി കുറഞ്ഞു. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘത്തിൻെറ പഠനത്തിലാണ് മണ്ണടിഞ്ഞും പായലും കളകളും പെരുകിയും തടാകത്തിൻെറ വിസ്തൃതി കുറഞ്ഞതായി കണ്ടത്. തടാകത്തിനു ചുറ്റും കോൺക്രീറ്റ് ഭിത്തി നിർമിക്കും സമീപത്തെ കുന്നുകളിലെ സ്വകാര്യ ഭൂമികളിലെ അശാസ്ത്രീയ കൃഷിയും നിര്‍മാണങ്ങളുമാണ് തടാകത്തില്‍ വന്‍തോതില്‍ മണ്ണടിയുന്നതിനു കാരണമായത്. മണ്ണൊലിപ്പ് തടയുന്നതിനു തടാകത്തിനു ചുറ്റും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതിനു ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 67.5 ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്കു കണക്കാക്കുന്ന ചെലവ്. ജൈവവൈവിധ്യ പ്രാധാന്യമുള്ളതാണ് തടാകവും പരിസരവും. തടാകത്തില്‍ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. കൂടുതല്‍ സഞ്ചാരീസൗഹൃദമാക്കുന്നതിനു അടിസ്ഥാന സൗകര്യ വിപുലീകരണവും തടാകതീരത്തു നടന്നുവരികയാണ്. ആറുകോടിയുടെ പ്രവൃത്തികളാണ് പുതുതായി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലയിലെ പ്രധാന പരിസ്ഥിതി-സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ പൂക്കോട് തടാകം നിലവില്‍ കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കയാണ്. തടാകം തുറന്നില്ലെങ്കിലും ജില്ലയിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു ഭാഗവും പൂക്കോട് എത്തുന്നുണ്ട്. ശുചീകരണ പ്രവൃത്തികളോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു. ലോക്ഡൗണും മറ്റു പ്രതികൂല സാഹചര്യങ്ങളുമാണ് തടാകത്തിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് കാലതാമസമുണ്ടായത്. TUEWDL12 പൂക്കോട് തടാകം വിവിധ പദ്ധതികൾക്കായി ജില്ല പഞ്ചായത്ത് 3.35 കോടി അനുവദിച്ചു കൽപറ്റ: വിവിധ പദ്ധതികൾക്കായി ജില്ല പഞ്ചായത്ത് 3.35 കോടി രൂപ അനുവദിച്ചു. ജി.എച്ച്.എസ് തൃശ്ശിലേരി ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമാണം -10 ലക്ഷം, തോൽപ്പെട്ടി ജി.എച്ച്.എസ്.എസ് അറ്റകുറ്റപ്പണികൾക്ക് അഞ്ചുലക്ഷവും ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമാണത്തിന് 15 ലക്ഷം, പച്ചിലക്കാട്-എടക്കൊമ്പം റോഡ് നവീകരണം -10 ലക്ഷം, ജി.എച്ച്.എസ്.എസ് കരിക്കുറ്റി മേൽകൂര നവീകരണം -10 ലക്ഷം, ജി.എച്ച്.എസ്.എസ് തൃശ്ശിലേരി മേൽക്കൂര നവീകരണം -10 ലക്ഷം, അമ്പലവയൽ- എടക്കൽ റോഡ് നവീകരണം -10 ലക്ഷം, കരിങ്കുറ്റി-ഓടവയൽ റോഡ് നവീകരണം -10 ലക്ഷം, കാപ്പുംകുന്ന്-മൂളിത്തോട് റോഡ് നവീകരണം -15 ലക്ഷം, എ.കെ.ജി ചെള്ളിച്ചിറ-മണിവയൽ റോഡ് നവീകരണം -15 ലക്ഷം, ജി.എച്ച്.എസ്.എസ് ആനപ്പാറ ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമാണം -15 ലക്ഷം, ജി.എച്ച്.എസ്.എസ് പനമരം അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.എച്ച്.എസ്.എസ് നീർവാരം അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.എച്ച്.എസ് ഇരുളം അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.സി.ഐ മീനങ്ങാടി അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.എച്ച്.എസ്.എസ് ആനപ്പാറ അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.എച്ച്.എസ് തൃശ്ശിലേരി അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, ജി.വി.എച്ച്.എസ്.എസ് വാകേരി അറ്റകുറ്റപ്പണി -അഞ്ചു ലക്ഷം, നമ്പി കോളനി സൈഡ് കെട്ട് 10 ലക്ഷം, മാനന്തവാടി ബി.എഡ് കോളജ് റോഡ് നവീകരണം 10 ലക്ഷം, പള്ളിത്താഴെ-ഹൈസ്കൂൾ നെല്ലിയമ്പം റോഡ് നവീകരണം 15 ലക്ഷം, വേങ്ങച്ചാൽ-ചെറുവയൽ റോഡ് നവീകരണം 10 ലക്ഷം, കമ്പാളക്കൊല്ലി-നെടുമ്പുള്ളി റോഡ് നവീകരണം 10 ലക്ഷം, കല്ലോടി പാതിരിച്ചാൽ-കുഴുപ്പാൻ കല റോഡ് നവീകരണം 10 ലക്ഷം, വെള്ളമുണ്ട-തോറ്റമല-കമ്പി പാലം റോഡ് നവീകരണം 15 ലക്ഷം, കൊളഗപ്പാറ-വട്ടത്തിമൂല റോഡ് നവീകരണം 10 ലക്ഷം, ഒന്നേയാർ-തറ്റ്യാട് റോഡ് നവീകരണം 15 ലക്ഷം, ഇരുളം-അങ്ങാടിശ്ശേരി റോഡ് നവീകരണം 10 ലക്ഷം, 12 പാലം-സുഗന്ധഗിരി റോഡ് നവീകരണം 15 ലക്ഷം, ജി.എച്ച്.എസ്.എസ് കോളേരി അറ്റകുറ്റപ്പണികൾ 5 ലക്ഷം, വെള്ളരിവയൽ -ചെല്ലങ്കോട് റോഡ് നവീകരണം 15 ലക്ഷം, ആർ.എ.ഐസി കെട്ടിടം നവീകരണം 5 ലക്ഷം, പെരുങ്കോട-കല്ലൂർ റോഡ് നവീകരണം 20 ലക്ഷം. വൈദ്യുതി മുടങ്ങും കൽപറ്റ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുഴക്കൽ, പന്നിയൂറ, പിണങ്ങോട് മുക്ക്, പിണങ്ങോട്, മൂരികാപ്പ്, വെങ്ങപ്പള്ളി, അത്തിമൂല, പുഴമുടി, വാവാടി, വെയർഹൗസ്, മുണ്ടേരി, അമ്പിലേരി, മണിയങ്കോട് ബാങ്ക്, മണിയങ്കോട് അമ്പലം, നെടുനിലം, ചൂര്യാറ്റ, പൊന്നട, കാരറ്റപ്പടി, കോളനി മുക്ക് എന്നീ ഭാഗങ്ങളിൽ ബുധൻ രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.