ഗൂഡല്ലൂർ: ഒന്നര മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ഏപ്രിൽ ആറിന് രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഫലമറിയാൻ നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികളും അനുയായികളും. സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച ആയതും കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ എണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർഥികളും അനുവാദം ലഭിച്ച ഏജൻറുമാരും വരാൻ പാടുള്ളൂ എന്ന കർശന നിർദേശം നിലനിൽക്കുന്നതിനാൽ വിവരങ്ങൾ പുറത്തേക്ക് അറിയാനും വൈകും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത്തവണ 60 വയസ്സ് കഴിഞ്ഞവർക്കും കോവിഡ് നിരീക്ഷണത്തിലുള്ള രോഗികൾക്കും തപാൽ വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. അതിനാൽ, തപാൽ വോട്ടുകൾ കൂടുതലായിരിക്കും. നീലഗിരി ജില്ലയിൽ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ എന്നീ നിയമസഭ നിയോജകമണ്ഡലമാണുള്ളത്. ഈ മൂന്നു മണ്ഡലത്തിലും പ്രധാനമായും ഏറ്റുമുട്ടിയത് ഡി.എം.കെ -കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെട്ട മതേതര മുന്നണിയും ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ -ബി.ജെ.പി സഖ്യവും തമ്മിലുള്ള സ്ഥാനാർഥികളുമാണ്. ജില്ലയിലെ മൂന്നു മണ്ഡലത്തിലും ഫലം പ്രവചനാതീതമാണ്. ഗൂഡല്ലൂർ സംവരണ മണ്ഡലത്തിലെ ഫലമാണ് ജില്ല കൂടുതൽ ഉറ്റുനോക്കുന്നത്. മലയാളികളും ശ്രീലങ്കൻ അഭയാർഥികളും കൂടുതൽ താമസിക്കുന്ന മണ്ഡലമാണ് ഗൂഡല്ലൂർ. നേരിയ ഭൂരിപക്ഷമായിരിക്കും ഗൂഡല്ലൂർ മണ്ഡലത്തിലെ വിജയിച്ച സ്ഥാനാർഥിക്കുണ്ടാവുക എന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.