ഖാഇദെമില്ലത്ത് പുരസ്കാരം വിതരണം ചെയ്യാത്തത് ചർച്ചയാവുന്നു

കൽപറ്റ: പ്രഖ്യാപിച്ച തീയതി കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴും പുരസ്കാരം വിതരണം ചെയ്യാത്തത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാവുന്നു. 2021 ഡിസംബറിൽ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയ ഖാഇദെമില്ലത്ത് പുരസ്കാരമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. മുസ്ലിം ലീഗ് നേതാവും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സാന്നിധ്യവുമായ പി.കെ. അബൂബക്കറിന് ഡിസംബർ 12ന് കൽപറ്റയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നായിരുന്നു ഖാഇദെമില്ലത്ത് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നത്.  ഖാഇദെമില്ലത്ത് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എം.സി.എം. ജമാൽ, കൺവീനർ യഹ്യാഖാൻ തലക്കൽ, വർകിങ് ചെയർമാൻ ടി. ഹംസ, എക്സിക്യൂട്ടീവ് അംഗം എം.പി. നവാസ് എന്നിവരാണ് 2021 നവംബറിൽ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചത്. ചില വിഷയങ്ങളിൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരുടേതിൽനിന്ന് വ്യത്യസ്തമായ നിലപാട് പി.കെ. അബൂബക്കർ സ്വീകരിച്ചതാണ് പുരസ്കാരം വിതരണം നീണ്ടുപോവാൻ ഇടയാക്കുന്നതെന്നാണ് സൂചന. ഖാഇദെമില്ലത്ത് ഫൗണ്ടേഷന്‍റെ പ്രഥമ അവാർഡ് സമ്മാനിച്ചത് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാലിനായിരുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയമായിരുന്നതിനാലാണ് കഴിഞ്ഞ ഡിസംബറിൽ അവാർഡ് വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്ന് കൺവീനർ യഹ്യാഖാൻ തലക്കൽ 'മാധ്യമ'ത്തോട് പറഞ്ഞു. പരിപാടിക്ക് നിശ്ചയിച്ചിരുന്ന മുഖ്യാഥിതിയുടെ ഡേറ്റ് പിന്നീട് ലഭിച്ചില്ല. ആഗസ്റ്റ് 12ന് കൽപറ്റയിൽ പുരസ്കാര വിതരണച്ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം പ്രാദേശിക നേതാവിന്‍റെ ഓട്ടോ കത്തിച്ചു കൽപറ്റ: സി.പി.എം അരപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ. ഷാബുവിന്‍റെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. താഴെ അരപ്പറ്റ 15 പാടി റോഡരികിൽ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 12 ജെ 308 നമ്പര്‍ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തീവെച്ച് നശിപ്പിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിലെ കാന്‍റീൻ ജീവനക്കാരനായ സഹോദരനെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ വേണ്ടി പുലർച്ചെ എഴുന്നേറ്റപ്പോഴാണ് വാഹനം കത്തിയ നിലയിൽ കാണുന്നത്. സാധാരണയായി വീടിന്റെ മുറ്റത്താണ് വാഹനം നിർത്താറുള്ളത്. മഴക്ക് സാധ്യതയുണ്ടെങ്കിൽ വീട്ടിൽ നിന്നും എടുക്കാൻ ബുദ്ധിമുട്ടായതിനാൽ വീടിനു സമീപമായി മുകളിലെ സ്ഥലത്ത് നിർത്തിയിടുകയായിരുന്നു പതിവ്. വാഹനം തീയിട്ടു നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി ഷാബു ആരോപിച്ചു. ഓട്ടോക്ക് മുമ്പിലായി മറ്റൊരു ഓട്ടോയും നിർത്തിയിട്ടിരുന്നു. ഇത് തള്ളിനീക്കിയ ശേഷമാണ് ഷാബുവിന്‍റെ ഓട്ടോക്ക് തീവെച്ചത്. മേപ്പാടി പൊലീസിൽ സാബു പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും, ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതേ ഓട്ടോക്ക് 2015ലും സാമൂഹ്യ വിരുദ്ധര്‍ തീയിട്ടിരുന്നു. അന്ന് രണ്ടര ലക്ഷം രൂപ മടക്കിയാണ് ഓട്ടോ നന്നാക്കിയതെന്ന് ഉടമ പറഞ്ഞു. MONWDL17 ഇ. ഷാബുവിന്‍റെ ഓട്ടോറിക്ഷ കത്തിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.