തിരുവനന്തപുരം: പീഡനശ്രമം എതിർത്തതിന് വിധവയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കടയ്ക്കാവൂർ സ്വദേശിനിയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാറാണ് കേസ് പരിഗണിക്കുന്നത്. ശിക്ഷ ജൂലൈ 19ന് പ്രഖ്യാപിക്കും.
കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. 2016 ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിെൻറ മരണശേഷം ശാരദ ഒറ്റക്കായിരുന്നു താമസം. സംഭവദിവസം രാത്രി ഒമ്പതിന് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചു. ഇത് എതിർത്ത ശാരദയെ കുത്തിയ ശേഷം രക്ഷപ്പെട്ടു. ശാരദ അയൽവാസിയുടെ വീടിലേക്ക് ഒാടിക്കയറി കുഴഞ്ഞുവീണു. നാട്ടുകാർ ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. വിചാരണവേളയിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻവാദം കോടതി അംഗീകരിച്ചിരുന്നു. ദൃക്സാക്ഷികളില്ലാത്ത കൊലക്കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. വീട്ടമ്മ കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ആലംകോട് പൂവൻപാറ കൊച്ചുവീട്ടിൽ മനുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മണികണ്ഠൻ വിചാരണ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.