തിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിതുറന്ന് 30,000 രൂപയും ഹോങ്കോങ് ഡോളറും വിദേശത്തുനിന്നു കൊണ്ടുവന്ന പുരാവസ്തുക്കളും മോഷ്ടിച്ചു. വലിയശാല സ്വദേശി ബീനയുടെ വീട്ടിൽ നിന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന ഡോളറും 30,000 രൂപയും 20,000 രൂപ വിലയുള്ള വെള്ളി ആഭരണങ്ങളും പുരാതന വാച്ചുകളും പിത്തള സാധനങ്ങളും നഷ്ടമായത്.
ഒരാഴ്ചയായി മകൾക്കൊപ്പം മുംബൈയിലായിരുന്നു ബീന. വീട്ടിലെ നീരീക്ഷണകാമറ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം മൊബൈൽ ഫോണിലൂടെ കാമറകൾ പരിശോധിച്ചപ്പോൾ നിരീക്ഷണകാമറ പ്ലാസ്റ്റിക് കവറുകൊണ്ട് മറച്ചിരിക്കുന്നതായി മനസിലാക്കി.
തുടർന്ന് മറ്റ് കാമറകൾ പരിശോധിച്ചപ്പോൾ 18ന് രാത്രി ഏഴിന് തൊപ്പിയും മാസ്കും ധരിച്ചയാൾ കൈയിൽ പ്ലാസ്റ്റിക് കവറുമായി നീരീക്ഷണകാമറ മറയ്ക്കുന്നതായി കണ്ടു. വിവരം പൊലീസിൽ അറിയിച്ചതിനെതുടർന്ന് തമ്പാനൂർ പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ ബീന തിരുവനന്തപുരത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് ഡോളറും മൂല്യമേറിയ പുരാവസ്തുക്കളും നഷ്ടമായതായി കണ്ടത്. തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.