തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ‘ഹൃദയപൂർവ്വം പദ്ധതി’ക്ക് ആറുവയസ്സ്. സമാനതകളില്ലാത്ത സന്നദ്ധപ്രവർത്തനത്തിന്റെ മാതൃകയായി മാറുകയാണ് ഈ ജനകീയ പദ്ധതി. 2017 ജനുവരി ഒന്നിനാണ് വേറിട്ടൊരാശയവുമായി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി രംഗത്തെത്തുന്നത്. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ വാചകത്തിൽ തന്നെ പദ്ധതിയുടെ ഉള്ളടക്കം വ്യക്തമായിരുന്നു.
ആയിരം പൊതിച്ചോറുകൾ ദൈനംദിനം എത്തിച്ചുനൽകുകയെന്നതായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് പൊതിച്ചോറുകളുടെ എണ്ണം നാലായിരവും അയ്യായിരവുമൊക്കെയായി. പതിനായിരത്തിലേറെ കൊടുത്ത ദിവസങ്ങളും അനവധി.
ദിവസവും ജില്ലയിലെ ഓരോ മേഖല കമ്മിറ്റികളാണ് ഭക്ഷണമെത്തിക്കുന്നത്. മെഡിക്കൽ കോളജിൽ നിന്ന് വളരെ അകലെയുള്ള വെള്ളറടയിലെ അമ്പൂരി മേഖലാ കമ്മിറ്റിയും നാവായിക്കുളം മേഖലാ കമ്മിറ്റിയുമെല്ലാം ഇതിൽ പെടുന്നു. ഉച്ചയോടെ വാഹനങ്ങളിൽ പൊതിച്ചോറുകൾ എത്തിക്കും. ഇതുവരെ വിതരണം ചെയ്തത് ഏകദേശം ഒരുകോടി പത്തു ലക്ഷം പൊതിച്ചോറുകളാണ്.
തിരുവനന്തപുരം ജില്ല കമ്മിറ്റി ആരംഭിച്ച ഈ സംരംഭം ഇന്ന് കേരളത്തിലെമ്പാടും പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. പൊതിച്ചോർ വിതരണം മാത്രമല്ല തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവധാര എന്ന പേരിൽ സജീവമായ രക്തദാന പദ്ധതിയും സംഘടിപ്പിച്ചുവരുന്നു. ആറാം വാർഷികം ഞായറാഴ്ച ഉച്ചക്ക് 12.30ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
പൊതിച്ചോർ വാങ്ങാനെത്തിയവർക്കൊപ്പം കേക്ക് മുറിച്ചും പായസം വിളമ്പിയുമാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ സ്പീക്കർ എം. വിജയകുമാർ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഡോ. ഷിജുഖാൻ, പ്രസിഡന്റ് വി. അനൂപ്, ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാരി, എസ്.എസ്. നിതിൻ, എൽ.എസ്. ലിജു, ജില്ല ജോ.സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് എസ്. ഷാഹിൻ, സി.പി.എം പാളയം ഏരിയ സെക്രട്ടറി പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.