യു.ഡി.എഫ് പുതുയുഗയാത്രയുടെ ഭാഗമായി നടന്ന പുതുയുഗ സംവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: പുതുയുഗയാത്രയോടനുബന്ധിച്ച് ‘സംവദിക്കാം പുതുയുഗത്തിനായ്’ പരിപാടിയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് എത്തിയവരുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംവദിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെകുറിച്ച് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. തൊഴില്‍ ലഭ്യതക്ക് മുഖ്യപരിഗണന നല്‍കുമെന്നും ആധുനിക കാലത്തിന്റെ തൊഴില്‍ സ്വഭാവത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം അവതരിപ്പിക്കുമെന്നും പറഞ്ഞു.
വിദേശ സര്‍വകലാശാലകളില്‍ മാത്രമുള്ള കോഴ്‌സുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് വിദ്യാർഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സര്‍ക്കാര്‍ സര്‍വീസുകളിലെ ഒഴിവുകള്‍ 24 മണിക്കൂറിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കും.
സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ മറവില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കും. ഭൂ പരിഷ്‌കരണ നിയമം പരിഷ്‌കരിക്കും. സഹകരണ നിക്ഷേപങ്ങള്‍ക്ക് പരിധിയില്ലാതെ ഗ്യാരണ്ടി ഏര്‍പ്പെടുത്തും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 12000 കോടിയുടെ തീരദേശ പാക്കേജില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെ ഇടതുസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു. മരണക്കെണിയായി മാറിയ മുതലപ്പൊഴിയില്‍ ശാസ്ത്രീയമായി ഡ്രെഡ്ജിങ് നടത്തി ഭാവിയില്‍ അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം.ജി. ശശിഭൂഷണ്‍, ഡോ. പി.കെ. രാജശേഖരന്‍, നാടക പ്രവര്‍ത്തകന്‍ മീനമ്പലം സന്തോഷ് എന്നിവര്‍ക്കൊപ്പം ഓട്ടോറിക്ഷ- ടാക്‌സി ഡ്രൈവര്‍മാര്‍, അംഗൻവാടി അധ്യാപകര്‍, ഹെല്‍പര്‍മാര്‍, ഗിഗ് തൊഴിലാളികള്‍, അഭിഭാഷകര്‍, പി.എസ്.എസ് റാങ്ക് ഹോള്‍ഡേഴ്‌സ്, വിദ്യാർഥികള്‍, ടി.ബി.ജി.ആര്‍.ഐ ജീവനക്കാര്‍, ബ്ലൈന്റ് ഫെഡറേഷന്‍ പ്രതിനിധികള്‍, തോട്ടംതൊഴിലാളികള്‍, പനകയറ്റം തൊഴിലാളികള്‍, സംരംഭകര്‍ തുടങ്ങി 41 മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംവാദത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.