representational image 

ലൈംഗികാതിക്രമ ശ്രമം; യുവാവിന് മൂന്നുവർഷം തടവും 10000 രൂപ പിഴയും

ആറ്റിങ്ങൽ: സ്ത്രീയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 28 വയസ്സുകാരന് മൂന്നുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരിചയക്കാരിയായ സ്ത്രീയെ ഓട്ടോയിൽ കയറ്റി വീടിന് സമീപം ഇറക്കിയശേഷം ലൈംഗികാതിക്രമത്തിന് മുതിർന്ന സംഭവത്തിലാണ് തേക്കിൻകാട് സ്വദേശി രാജേഷിനെ കോടതി മൂന്നുവർഷം തടവിനും 10000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവായത്.

ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് ടി.പി പ്രഭാഷ് ലാലാണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മകന് വിദേശത്ത് പോകുന്ന ആവശ്യത്തിലേക്ക് പണം കടം വാങ്ങി വരവെയാണ് ഓട്ടോ ഡ്രൈവർ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്.

അതിക്രമത്തിൽ പരിക്കുകൾ സംഭവിച്ച അതിജീവിതയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് ബലാത്സംഗം നടത്തിയെന്ന കുറ്റം പ്രതിക്കെതിരെ നിലനിൽക്കുന്നതല്ലെന്നും അതിജീവിതക്കുനേരെ ബലാത്സംഗ ശ്രമം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായി എന്നത് പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷി മൊഴികളാലും രേഖകളാലും തെളിയിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

പതിനായിരം രൂപ പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.ആർ. ബിജു രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Tags:    
News Summary - attempted sexual assault-the youth will be imprisoned for three years and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.