40 വർഷത്തിനുശേഷം യൂനിവേഴ്സിറ്റി കോളജിൽ കെ.എസ്.യുവിന് യൂനിയൻ ഭാരവാഹി, വിദ്യാർഥി സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ 40 വർഷത്തിനു ശേഷം ആർട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന്. എസ്.എഫ്.ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവായതോടെയാണ് കെ.എസ്.യുവിന്‍റെ ഡെൽനാ തോമസ് ആർട്സ് ക്ലബ് സെക്രട്ടറിയാകുമെന്നുറപ്പായത്. ഇതിനെ തുടർന്ന് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടാകുകയും കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ചെയ്തു. ഇന്നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. ജനുവരി 25ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്.എഫ്.ഐയുടെ അല്‍ അയ്ന ജാസ്മിനും കെ.എസ്.യുവിന്‍റെ ഡെല്‍നാ തോമസും നേരിട്ടായിരുന്നു മത്സരം. ഇതിനിടെ, എസ്.എഫ്.ഐ സ്ഥാനാർഥിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായിരുന്ന അല്‍അയ്ന നീറ്റ് പരീക്ഷയെഴുതി എം.ബി.ബി.എസിന് കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ നേടി. ഫെബ്രുവരി ഏഴിന് ഇവര്‍ യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ടി.സി വാങ്ങി കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിഷനെടുത്തു. ഇതോടെ, ഈ വിദ്യാര്‍ഥിനിയെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനും റിട്ടേണിങ് ഓഫിസര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഹൈകോടതിയെയും സമീപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഈ വിദ്യാര്‍ഥിനിയെ അയോഗ്യയാക്കാനുള്ള തീരുമാനം റിട്ടേണിങ് ഓഫിസര്‍ കൈക്കൊണ്ടതായി കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യമുന്നയിച്ചാണ് ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ കോളജിനുള്ളില്‍ ഉച്ചയോടെ സംഘര്‍ഷമുണ്ടായത്. ഇതോടെ, കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവെക്കാനും വെള്ളിയാഴ്ച വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനും കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിദ്യാർഥികള്‍ ഈ ദിവസങ്ങളില്‍ കാമ്പസില്‍ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി. എന്നാല്‍, കെ.എസ്.യു സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നറിഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ നാടകമാണ് കോളജിലുണ്ടായതെന്നും ആക്രമണമുണ്ടായിട്ടില്ലെന്നും കെ.എസ്.യു ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.