തിരുവനന്തപുരം: നഷ്ടക്കണക്കുകൾ തടയാൻ തിരക്കിട്ട ശ്രമങ്ങൾക്കിടയിലും പൈപ്പ്ലൈനുകളിലെ ചോർച്ച മൂലം ജലഅതോറിറ്റി നേരിടുന്നത് പ്രതിവർഷം 200 കോടിയുടെ വരുമാന നഷ്ടം. വിതരണത്തിനായി തയാറാക്കുന്ന വെള്ളത്തിന്‍റെ 20 മുതൽ 25 ശതമാനം വരെ കണക്കിൽ പെടാതെ ഒലിച്ചുപോകുന്നുവെന്നാണ് കണക്ക്. ചോർച്ചയടക്കാനും വരുമാന നഷ്ടം തടയാനും ബ്ലൂ ബ്രിഗേഡ് അടക്കം തയാറാക്കിയെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് നഷ്ടക്കണക്കുകൾ അടിവരയിടുന്നത്. വർഷം 2.5 മുതൽ മൂന്ന് ലക്ഷം മില്യൺ ലിറ്റർ വരെ വെള്ളം ചോരുന്നതായാണ് അതോറിറ്റിയുടെ കണക്ക്. 2022 മേയ് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ഗാർഹിക കണക്ഷനുകളിൽ മാത്രം 70,049 മീറ്ററുകൾ പ്രവർത്തനരഹിതമാണ്. എന്നാൽ ഇത് മൂലമുള്ള നഷ്ടം എത്രയെന്ന് അതോറിറ്റി കണക്കാക്കിയിട്ടുമില്ല. 100 ശതമാനവും സർചാർജ് ഈടാക്കുന്നതിനാൽ നഷ്ടമുണ്ടാകാൻ ഇടയില്ലെന്നാണ് അതോറിറ്റിയുടെ അനുമാനവും ആത്മവിശ്വാസവും. കേടായ മീറ്റർ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ആദ്യമാസം മുൻ ശരാശരി പ്രകാരമുള്ള വെള്ളക്കരത്തിന്‍റെ 25 ശതമാനവും അടുത്ത രണ്ട് മാസങ്ങളിൽ 50 ശതമാനവും അതുകഴിഞ്ഞാൽ 100 ശതമാനവുമാണ് നിലവിൽ സർചാർജായി ഈടാക്കുന്നത്. എവിടെയാണ് ചോർച്ചയെന്നത് കണ്ടുപിടിക്കാനും തടയാനും 2011 മുതൽ തന്നെ ജല അതോറിറ്റി ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വർഷം 11 കഴിയുമ്പോഴും പരിഹാരമോ പ്രതിവിധിയോ കണ്ടെത്താനായിട്ടില്ല. ജലചോർച്ചക്കൊപ്പം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലുകളും ജലഅതോറിറ്റിക്ക് കടുത്ത തലവേദനയും അധികചെലവും സൃഷ്ടിക്കുന്നുണ്ട്. ശരാശരി ആറ് മാസക്കാലയളവിൽ 22 കോടി രൂപ വരെ പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ വേണ്ടിവരുന്നു. ഇത് അറ്റകുറ്റപ്പണിയുടെ ചെലവാണ്. പൊട്ടിയ പൈപ്പുകൾ വഴി നഷ്ടമാകുന്നത് ഇതിലുമേറെയാണ്. കാലപ്പഴക്കമേറിയ പൈപ്പ് ലൈനുകളാണ് പൊട്ടിയവയിൽ ഏറെയും. അമൃത്, കിഫ്ബി പദ്ധതികളിൽ പെടുത്തിയും സംസ്ഥാന ബജറ്റ് വിഹിതം ഉപയോഗിച്ചും പഴയവ മാറ്റാൻ നടപടി പുരോഗമിക്കുമ്പോഴാണ് മറുഭാഗത്ത് പൈപ്പ് പൊട്ടലുണ്ടാകുന്നത്. ഫാക്ടറിയിൽനിന്ന് വിതരണം ചെയ്യുന്നതിന് മുമ്പ് ഐ.എസ് സ്റ്റാൻഡേർഡ് ഉറപ്പുവരുത്തിയാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് ജലവകുപ്പിന്റെ വിശദീകരണം. എം.ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.