ജര്‍മന്‍ യുവതിയുടെ തിരോധാനം: യു.കെ പൗരനെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി

ശംഖുംമുഖം: ജര്‍മന്‍ യുവതിയുടെ തിരോധാനക്കേസിൽ ഒപ്പമുണ്ടായിരുന്ന യു.കെ പൗരനെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടി. ജര്‍മന്‍ സ്വദേശിയായ ലിസ വെയ്സിനൊപ്പം കേരളത്തിലുണ്ടായിരുന്ന യു.കെ പൗരൻ മുഹമ്മദാലിയെ ചേദ്യം ചെയ്യാൻ കേരള പൊലീസ് തയാറാക്കിയ ചോദ്യാവലി ഇന്‍റര്‍പോളിന് അയച്ചു കൊടുത്തു. മുഹമ്മദലിയെ ചോദ്യം ചെയ്യാന്‍ വിദേശത്തേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. 2019 മാര്‍ച്ച് ഏഴിനാണ് ലിസ മുഹമ്മദലിക്കൊപ്പം തിരുവനന്തപുരത്ത് എത്തിയത്. മാര്‍ച്ച് 10നു ശേഷം ഇവരെ തിരുവനന്തപുരത്തുനിന്ന് കാണാതാവുകയായിരുന്നു. മാര്‍ച്ച് 15ന് മുഹമ്മദലി കൊച്ചിയില്‍നിന്ന് ദുബൈ വഴി ലണ്ടനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ലിസ മാര്‍ച്ച് 10ന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. ഇവരുടെ മാതാവ് കാതറീന്‍ വെയ്സ് മകളെ കാണാനില്ലന്ന് കാണിച്ച് ജര്‍മന്‍ പൊലീസിന് പരാതി നല്‍കി. ഈ പരാതി ജര്‍മന്‍ പൊലീസ് കോണ്‍സുലേറ്റ് വഴി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയെങ്കിലും കോവിഡ് വന്നതോടെ തുടരന്വേഷണം നിലച്ചു. ക്രിസ്ത്യന്‍ മതവിശ്വാസിയായ ലിസ 2011ല്‍ ഇസ്ലാം മതം സ്വീകരിക്കുകയും മുസ്ലിമിനെ വിവാഹം കഴിക്കുകയും, രണ്ടു കുട്ടികളായ ശേഷം ഇയാളുമായുള്ള വിഹാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് സ്വന്തം മതത്തിലേക്ക് തിരിച്ചു പോകുന്നതിനും ആത്മശാന്തി തേടിയുമാണ് ഇന്ത്യയില്‍ എത്തിയതെന്ന് ഇവരുടെ സഹോദരി ജര്‍മന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തെ ഒരു വിമാനത്താവളംവഴിയും ഇവര്‍ തിരികെ പോയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേരളത്തില്‍നിന്ന് ഇവര്‍ സിംകാര്‍ഡ് എടുത്തിട്ടുണ്ടോ, സ്വന്തം അക്കൗണ്ട് ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.