സംയോജിത കൃഷിയെക്കുറിച്ച് പഠിക്കാൻ ഷിംലയിൽനിന്നുള്ള സംഘമെത്തി

നേമം: ട്രിവാൻഡ്രം സ്പിന്നിങ് മിൽ വളപ്പിൽ ബാലരാമപുരം സഹകരണ ബാങ്ക് നടത്തുന്ന സംയോജിത കൃഷിയെക്കുറിച്ച് പഠിക്കാൻ ഹിമാചൽ പ്രദേശിലെ ഷിംലയിൽനിന്നുമുള്ള സഹകാരികളുടെ സംഘമെത്തി. സഹകരണ സംഘങ്ങളുടെ ഭാരവാഹികളുടെ 17 അംഗ സംഘമാണ് അഗ്രികൾചറൽ കോ ഓപറേറ്റിവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (എ.സി.എസ്.ടി.ഐ) ട്രെയിനിങ്ങിന്‍റെ ഭാഗമായി സന്ദർശനം നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സ്പിന്നിങ് മിൽ വളപ്പിലെ അഞ്ചര ഏക്കർ സ്ഥലത്താണ് ബാലരാമപുരം സർവിസ് സഹകരണബാങ്കിന്‍റെ നേതൃത്വത്തിൽ സംയോജിത കൃഷി നടപ്പാക്കിയത്. തക്കാളി, വെണ്ട, പച്ചമുളക്, ചീര, കോവക്ക, വള്ളിപ്പയർ, കറിവേപ്പില, മല്ലിയില എന്നിവയും വിവിധ തരം വാഴക്കുലകളും ഇവിടെ കൃഷി ചെയ്യുന്നു. ജൈവ കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്. 1500 മുട്ടക്കോഴികൾ, 50 ആടുകൾ, വെച്ചൂർ പശു ഉൾപ്പെടെ 70 പശുക്കൾ, മത്സ്യകൃഷി എന്നിവയും നടത്തിവരുന്നു. ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ബാങ്കിന്‍റെതന്നെ കോഓപറേറ്റിവ് മാർട്ടുകളിലൂടെയാണ് വിൽപന നടത്തുന്നത്. ഹിമാചൽ പ്രദേശ് അഗ്രികൾചറൽ കോഓപറേറ്റിവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടി (എ.സി.എസ്.ടി.ഐ) പ്രോഗ്രാം കോഓഡിനേറ്റർ ശിവാനി ശർമയുടെ നേതൃത്വത്തിലെ സംഘമാണ് സന്ദർശനം നടത്തിയത്. മിൽ വളപ്പിലെ സംയോജിത കൃഷിരീതിയെക്കുറിച്ച് സന്ദർശക സംഘം വിശദമായി ചോദിച്ചു മനസ്സിലാക്കുകയും. ഫാമിലെ തൊഴിലാളികളോട് സംവദിക്കുകയും ചെയ്തു. ബാങ്ക് സെക്രട്ടറി എ. ജാഫർഖാനും ഫാം സൂപ്പർവൈസർമാരായ എസ്. ശ്രീകുട്ടി, ഡി.എസ്. നിതിൻരാജ് എന്നിവർ കൃഷി - വിപണന രീതികളെക്കുറിച്ച് വിശദീകരിച്ചു. ബാലരാമപുരം ബാങ്കിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കൃഷിരീതി ഒരു മികച്ച മാതൃകയാണെന്നും ഇതു കൂടുതൽ സഹകരണ സംഘങ്ങൾ നടപ്പാക്കിയാൽ കാർഷിക സ്വയംപര്യാപ്തത എന്നത് വിദൂരമല്ലെന്നും ഇത്തരം സംരംഭങ്ങൾ കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും സംഘം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.