കൊല്ലം: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ 12 വിഷയങ്ങളിലെ ഡിഗ്രി കോഴ്സും അഞ്ച് പി.ജി കോഴ്സിലേക്കും പ്രവേശനം ജൂലൈയിൽ തുടങ്ങും. വാർഷിക ബജറ്റിലാണ് പ്രഖ്യാപനം. ഈ വർഷം യു.ജി.സിയുടെ അംഗീകാരം നേടിയെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഡിഗ്രി കോഴ്സ്. മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, കോമേഴ്സ് വിഷയങ്ങളിലാണ് പി.ജി. കേരള ചരിത്രത്തിൽ ആദ്യമായി ബി.എ ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് എന്ന വിഷയത്തിൽ ഡിഗ്രി കോഴ്സ് ഈ വര്‍ഷം ആരംഭിക്കും. കേരളത്തിലെ മറ്റ് സർവകലാശാലകളില്‍ വിദൂരപഠനരംഗത്ത് നിലവിലുള്ള എല്ലാ കോഴ്സുകളും അടുത്ത അധ്യയനവര്‍ഷം ആരംഭിക്കും. അതിന്‍റെ മുന്നോടിയായി കോഴ്സുകളുടെ സിലബസ് രൂപവത്കരണം, പഠനസാമഗ്രികളുടെ തയാറാക്കല്‍ എന്നിവ ഉടന്‍ ആരംഭിക്കും. കേരളത്തിലെ മറ്റ് സർവകലാശാലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന റിസോഴ്സ് പൂളിന്റെ നേതൃത്വത്തിലാണ് അക്കാദമിക് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 1.5 കോടി രൂപ ബജറ്റിൽ വകയിരുത്തി. ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റിയും കിലയും കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയും ചേർന്ന് ആരംഭിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ചു. ഏപ്രിലില്‍ പൂര്‍ത്തിയാകുന്ന പ്രോഗ്രാമിന്‍റെ ബിരുദ ദാന ചടങ്ങ് മേയിൽ നടത്തും. സംസ്ഥാനത്തെ മറ്റ് പൊതുമേഖല സ്ഥാപനങ്ങളുമായി ചേര്‍ന്ന് തൊഴില്‍ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങും. അസാപ്, കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവയുമായി ചേര്‍ന്ന് പ്രോഗ്രാമുകള്‍ ആരംഭിക്കും. ചലച്ചിത്ര നിർമാണത്തിന് പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്, ചലച്ചിത്രാസ്വാദനത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്, സഹകരണ ഭരണസമിതി അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.