തിരുവനന്തപുരം: സർവകലാശാലയുടെ വീഴ്ചമൂലം തെറ്റായി നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ പിൻവലിക്കാനുള്ള വ്യവസ്ഥ സ്റ്റാറ്റ്യൂട്ടിൽ കൂട്ടിച്ചേർത്ത കേരള സർവകലാശാല സെനറ്റിന്‍റെ ഭേദഗതിക്ക് ചാൻസലർ കൂടിയായ ഗവർണർ അനുമതി നിഷേധിച്ചു. ഇത്തരത്തിലൊരു വ്യവസ്ഥ കൂട്ടിച്ചേർക്കുന്നത് അപക്വവും ബോധ്യപ്പെടാത്തതും നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് കണ്ടാണ് അനുമതി തടഞ്ഞത്. ധാർമിക കുറ്റത്തിന്‍റെ പേരിൽ ശിക്ഷിക്കപ്പെടുന്നവരുടെ ബിരുദങ്ങൾ പിൻവലിക്കാൻ മാത്രമേ ചട്ടങ്ങളിൽ വ്യവസ്ഥയുള്ളൂ. അതേസമയം, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ തോറ്റ 23 വിദ്യാർഥികൾക്ക് നൽകിയ ബിരുദ സർട്ടിഫിക്കറ്റ് ശരിവെക്കാൻ ഹൈകോടതി കേരള സർവകലാശാലക്ക് നിർദേശം നൽകുകയും ചെയ്തു. പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേഡ് ഉപയോഗിച്ച് ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ തോറ്റ 23 വിദ്യാർഥികളെ മാർക്ക് കൂട്ടിനൽകി പാസാക്കി രണ്ടുവർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ പിൻവലിക്കുകയോ പ്രത്യേക പരീക്ഷ നടത്തുകയോ ചെയ്യാത്തതിനെ തുടർന്നാണ് കോടതി വിധി. സ്റ്റാറ്റ്യൂട്ട് ഭേദഗതിക്ക് ഗവർണർ അനുമതി നിഷേധിക്കുകയും ബിരുദ സർട്ടിഫിക്കറ്റ് ശരിവെക്കാൻ കോടതി നിർദേശിക്കുകയും ചെയ്തതോടെ സർട്ടിഫിക്കറ്റ് പിൻവലിക്കാനുള്ള സർവകലാശാല നീക്കം അനിശ്ചിതത്വത്തിലുമായി. മുൻമന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തിൽ എം.ജി സർവകലാശാലയിൽ നടന്ന അദാലത്തിലൂടെ 123 പേരെ മാർക്ക് ദാനം വഴി ബി.ടെക് പരീക്ഷ ജയിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള സർവകലാശാലയിൽ മാർക്ക് തിരുത്തി 23 പേരെ ബി.എസ്സി പരീക്ഷ ജയിപ്പിച്ചത്. എം.ജിയിൽ മാർക്ക്‌ദാനം നടത്തിയ സിൻഡിക്കേറ്റ് തീരുമാനം ഗവർണർ റദ്ദാക്കുന്നതിനുപകരം സർവകലാശാല സിൻഡിക്കേറ്റ് തന്നെ റദ്ദാക്കിയത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഈ ബിരുദങ്ങൾ അംഗീകരിക്കാൻ ഉത്തരവിട്ടിരുന്നു. അതിനെതിരെ അപ്പീൽ നൽകാൻ സർവകലാശാല തയാറായില്ല. സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേഡ് ഉപയോഗിച്ച് മാർക്ക് തിരുത്തിയെങ്കിലും പരീക്ഷ സോഫ്റ്റ്‌വെയറിലെ പിഴവാണെന്നായിരുന്നു കേരള സർവകലാശാലയുടെ വിശദീകരണം. ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചെങ്കിലും പരീക്ഷ രേഖകൾ സർവകലാശാല കൈമാറാത്തതുകൊണ്ട് അന്വേഷണം വഴിമുട്ടുകയായിരുന്നു. തെറ്റായി നൽകിയ സർട്ടിഫിക്കറ്റുകൾ ഉടൻ തിരികെ വാങ്ങാനോ പകരം പരീക്ഷ നടത്താനോ നടപടികൾ കൈക്കൊണ്ടില്ലെന്നും ആരോപണമുണ്ട്. കേരള സർവകലാശാലയും എം.ജി സർവകലാശാലയും വേണ്ടപ്പെട്ട വിദ്യാർഥികൾക്ക് മാർക്ക് ദാനത്തിനും അവർക്ക് അനുകൂല കോടതി വിധി നേടാനും ഒത്താശ ചെയ്യുകയായിരുന്നെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.