ബൈപാസിന്‍റെ കോൺക്രീറ്റ് ഭിത്തികൾ അടർന്നുവീണു ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്.

കോവളം: കഴക്കൂട്ടം-കാരോട് ബൈപാസിന്‍റെ കോൺക്രീറ്റ് ഭിത്തികൾ അടർന്നുവീണ സംഭവത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്. സ്ഥലം എം.എൽ.എ എം വിൻസെന്റ് അടക്കമുള്ളവർ സന്ദർശിച്ചു. നേരത്തേ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ടോൾ സമരം ഒത്തുതീർപ്പാക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ ബൈപാസിലെ നിർമാണ അപാകതകൾ പരിഹരിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കാമെന്ന് എൻ.എച്ച് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ടോൾ സമരത്തിന് നേതൃത്വം നൽകിയ എം വിൻസെന്റ് എം.എൽ.എയും കെ.വി. അഭിലാഷും പറഞ്ഞു. ബൈപാസിൽ പുന്നക്കുളം ചപ്പാത്ത് റോഡിന്റെ പാലം കഴിഞ്ഞു വരുന്ന പ്രദേശത്ത് വലിയ കോൺക്രീറ്റ് പാളികൾ നിരത്തി നിർമിച്ച ഭിത്തികൾ ശനിയാഴ്ചശക്തമായ മഴയിലാണ് ഇളകി വീണത്. കോൺ-ക്രീറ്റ് പാളികൾ പൂർണമായി പൊട്ടിപ്പൊളിഞ്ഞ് മഴയത്ത് ഒലിച്ചുപോയത് റോഡിന്റെ സുരക്ഷിതത്വത്തിനും യാത്രക്കാർക്കും ഭീഷണിയാണ്. കൂടാതെ, സർവിസ് റോഡിന്റെ ഭാഗങ്ങളിലെ കോൺക്രീറ്റ് ഒലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടതായും തെങ്കവിളയിലെ പത്തോളം വീടുകളിൽ സർവിസ് റോഡിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചെത്തിയതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ നിർമാണ പ്രവർത്തനത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊള്ളാൻ തയാറായില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.