അധിക ബാധ്യത സർവകലാശാലകളുടെ തലയിൽ; 'കേരള'യിൽ പെൻഷൻ പരിഷ്കരണ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഇരുപതിനായിരത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെ സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച് കേരള സർവകലാശാല ഇറക്കിയ ഉത്തരവ് വൈസ്ചാൻസലർ റദ്ദാക്കി. ഏറ്റവും കൂടുതൽ പെൻഷൻകാരും കുടുംബ പെൻഷൻകാരുമുള്ള 'കേരള' യിൽ പെൻഷൻ വർധനയുടെ ബാധ്യത ഏറ്റെടുത്താൽ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിൻെറ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയത്. ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തോടൊപ്പം സർവകലാശാല പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല. സർവകലാശാലകൾ തനത് വരുമാനത്തിൽനിന്ന് പെൻഷൻ പരിഷ്കരിക്കുന്നതിൻെറ അധികബാധ്യത കണ്ടെത്തണമെന്ന ധനവകുപ്പിൻെറ ശിപാർശ കഴിഞ്ഞമാസം മന്ത്രിസഭ അതേപടി അംഗീകരിച്ചു. എല്ലാ സർവകലാശാലകളും സർക്കാറിൻെറ പെൻഷൻ പരിഷ്കരണ ഉത്തരവ് നടപ്പാക്കിയെങ്കിലും തീരുമാനം പുനഃപരിശോധിക്കാനോ പെൻഷൻ കുടിശ്ശിക തടയാനോ ആണ് സാധ്യത. പെൻഷൻ പരിഷ്കരണത്തിനുള്ള അധിക ചെലവ് ഗ്രാൻറിനത്തിൽ സർവകലാശാലകൾക്ക് വർധിപ്പിച്ചുനൽകുന്ന രീതിയാണ് ഇതുവരെ ചെയ്തിരുന്നത്. 'കേരള'ക്ക് പുറമെ ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കാലിക്കറ്റ്, കാർഷിക സർവകലാശാലകളെയും സർക്കാർ ഉത്തരവ് ബാധിക്കും. പുതിയ സർവകലാശാലകളുടെ രൂപവത്കരണം നിലവിലെ സർവകലാശാലകളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. സർവകലാശാല ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ വിവിധ തസ്തികകളുടെ പുതുക്കിയ ശമ്പള സ്കെയിലും അനുബന്ധ വിശദാംശങ്ങളും നിശ്ചയിച്ചിട്ടില്ലാത്തതും പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് തടസ്സമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.