കേശവദാസപുരത്ത് കൊല്ലപ്പെട്ട വയോധികയുടെ സ്വർണം വീട്ടിൽനിന്ന് കണ്ടെത്തി

തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ പ്രതിക്ക്  ആഭരണങ്ങൾ മോഷ്ടിക്കാനായില്ലെന്ന് വ്യക്തമായി. മോഷ്ടിക്കപ്പെട്ടെന്ന് കരുതിയിരുന്ന സ്വർണാഭരണങ്ങൾ വയോധികയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ഇതോടെ കൊലപാതകം എന്തിനായിരുന്നെന്ന കാര്യത്തിൽ സംശയം വർധിക്കുകയാണ്. ഈമാസം ഏഴിനാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമയെ (68) ബംഗാൾ സ്വദേശിയായ ആദം അലി (21) കൊന്ന് കിണറ്റിലെറിഞ്ഞത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽനിന്ന് പിടികൂടിയിരുന്നു. 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ കഴിഞ്ഞദിവസം സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പും നടത്തി. കൊലക്ക് ഉപയോഗിച്ച കത്തി സമീപത്തെ റോഡിൽനിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ, മോഷ്ടിച്ചെന്ന് സംശയിച്ച സ്വർണം എവിടെയെന്ന് കണ്ടെത്താനായിരുന്നില്ല. താൻ സ്വർണം മോഷ്ടിച്ചില്ലെന്നാണ് പ്രതി ആവർത്തിച്ചിരുന്നത്. അതിനിടെയാണ് വീട്ടിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് സ്വര്‍ണം കിട്ടിയെന്ന് ഭര്‍ത്താവ് ദിനരാജ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കിയത്. വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് മനോരമ സ്വർണാഭരണങ്ങൾ ഊരിവെച്ചിരുന്നതായാണ് കരുതുന്നത്. മോഷണംതന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസിന്‍റെ സംശയം. സ്വർണം കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന് വയോധികയെ കൊന്ന് കിണറ്റിലെറിഞ്ഞെന്നാണ് നിഗമനം. മാനഭംഗ ശ്രമം നടന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.