'ഇതരസംസ്ഥാന മലയാളികൾക്ക് മതിയായ യാത്രാസൗകര്യം ഒരുക്കണം'

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നം യാത്രാപ്രതിസന്ധിയാണെന്നും ഇത് പരിഹരിക്കാൻ ഇടപെടലുണ്ടാകണമെന്നും ലോക കേരളസഭയിൽ ആവശ്യം. റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സം. ആവശ്യത്തിന് ദീർഘദൂര സർവിസുകളില്ല. സ്വിഫ്റ്റ് പോലുള്ള സർവിസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് ദീർഘിപ്പിക്കണം. ട്രെയിൻ സർവിസുകളുടെ കുറവ്, ഭീമമായ വിമാനയാത്രാനിരക്ക് എന്നിവയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കാനുതകുന്ന ട്രെയിൻ സർവിസുകളുടെ പട്ടിക തയാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മറ്റ് ആവശ്യങ്ങൾ: *കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകണം. *കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് സഹായം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. *ഇതരസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാൻ നോർക്ക ഹെൽപ് ഡെസ്‌ക് സംവിധാനം വേണം. *തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരിൽ അർഹരായവരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ തൊഴിൽ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നൽകണം. *ഇതരസംസ്ഥാനങ്ങളിൽവെച്ച് മരിക്കുന്നവരുടെ മൃതദേഹം നോർക്ക റൂട്ട്സ് വഴി നാട്ടിലെത്തിക്കണം. *ഒറ്റക്ക് താമസിക്കുന്നവർ മരിച്ചാൽ സമ്പാദ്യം ബന്ധുക്കൾക്ക് എത്തിക്കാൻ നോർക്ക ഇടപെടണം. *പെൻഷൻ പദ്ധതിയിലെ ഉയർന്ന പ്രായപരിധി എടുത്തുകളയണം. *കേരള പി.എസ്.സി വഴി ജോലി ലഭിക്കാൻ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധനയിൽ പ്രവാസികളുടെ മക്കൾക്ക് ഇളവ് നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.