നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ റേഷൻ കടകളിലേക്കുള്ള അരി വിതരണം തടസ്സപ്പെട്ടു കഴക്കൂട്ടം: അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിൽ. മൂന്ന് ദിവസമായി ഗോഡൗണിൽനിന്ന് ലോറികളിൽ ലോഡ് കയറ്റിയിട്ടില്ല. ഇതോടെ നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ റേഷൻ കടകളിലേക്കുള്ള അരി വിതരണം തടസ്സപ്പെട്ടു. ജൂൺ മാസം അധികമായി ലഭിച്ച അരി എടുക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയാണ്. പ്രശ്നം പരിഹാരമാകാത്തതിനെ തുടർന്ന് റേഷൻ കടകളിലേക്ക് അരി വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ബുധനാഴ്ചയാണ് ലോഡ് കയറ്റാൻ ഏഴ് ലോറികളെത്തിയത്. ലോറികളിൽ പത്തോളം ചാക്കുകൾ മാത്രം കയറ്റിയ ശേഷം തൊഴിലാളികൾ പിന്മാറുകയായിരുന്നു. വർഷങ്ങളായി ശമ്പളത്തിനു പുറമെ ചാക്കുകൾ എടുക്കുന്നതിന് കോൺട്രാക്ടറുടെ പക്കൽനിന്ന് തൊഴിലാളികൾ അട്ടിക്കൂലി വാങ്ങുമായിരുന്നു. എഫ്.സി.ഐയിൽനിന്ന് നേരിട്ട് ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകരുതെന്ന് കേരള ഭക്ഷ്യ വകുപ്പ് സെക്രട്ടറിക്കും എഫ്.സി.ഐ ജനറൽ മാനേജർക്കും ഹൈകോടതി മാസങ്ങൾക്കുമുമ്പ് നിർദേശം നൽകിയിരുന്നു. ഇതോടെ, കഴക്കൂട്ടത്തെ എഫ്.സി.ഐ ഒഴികെയുള്ള സംസ്ഥാനത്തെ ഒമ്പതോളം ഗോഡൗണുകളിലും അട്ടിക്കൂലി നിർത്തലാക്കി. ഹൈകോടതി നിർദേശത്തെ തുടർന്ന് അട്ടിക്കൂലി നൽകാൻ കഴിയില്ലെന്ന് സർക്കാർ തൊഴിലാളി പ്രതിനിധികളെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് തൊഴിലാളികളുടെ സമരം. ജില്ല സപ്ലൈ ഓഫിസർ ഉൾപ്പെടെയുള്ളവർ തൊഴിലാളികളുമായി സംസാരിച്ചെങ്കിലും സമരത്തിൽനിന്ന് പിന്മാറാൻ തയാറായില്ല. ഇതോടെ റേഷൻ കടകളിലേക്കുള്ള അരി പുറത്തെത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ, സമരം റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും കഴക്കൂട്ടത്തിനു പകരം വലിയതുറയിൽ നിന്നും ഭക്ഷ്യധാന്യ വിതരണം നടത്താനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.