സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി -എസ്.എസ്. ലാൽ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ. എസ്.എസ്. ലാൽ. 'ജീവിതത്തിൽ ആദ്യമായി സി.പി.എമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്, സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' എന്ന് ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റപ്പോൾ ഡോ. ലാലിനെ തോറ്റ ആരോഗ്യമന്ത്രിയെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സി.പി.എം പരിഹസിച്ചിരുന്നു. അതേ വാക്കുകൾ ഉപയോഗിച്ചാണ് ലാലിന്‍റെ തിരിച്ചടി. തൃക്കാക്കരയിൽ മത്സരിച്ച് പരാജയപ്പെട്ട എൽ.ഡി.എഫിലെ ഡോ. ജോ ജോസഫിനോടും ചിലത് പറയുന്നുണ്ട്. 'ഇനി എന്റെ ഡോക്ടർ അനിയനോട്; വിഷമിക്കരുത്. അനിയൻ യഥാർഥത്തിൽ രക്ഷപ്പെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞമാസം ഓടിക്കേറിയത്. ആശ്വസിക്കാൻ ഒരു വകയുണ്ട്. സി.പി.എം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപ്പെട്ടത്. അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവ രാഷ്ട്രീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടർമാരുണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാധ്യമങ്ങളും കാമറയുമുണ്ട്‌' -ലാൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.