തിരുവനന്തപുരം: ഉറവിട മാലിന്യസംസ്‌കരണത്തിനായി ഏർപ്പെടുത്തിയ കിച്ചൻബിൻ പദ്ധതി നിലച്ചതോടെ കോർപറേഷന് പാഴായത് കോടികൾ. ഭരണസമിതിയുടെ മേൽനേട്ടമില്ലായ്മയാണ് പദ്ധതി നിലക്കാൻ കാരണമായതെന്നാണ് ആക്ഷേപം. ഉറവിട മാലിന്യ സംസ്‌കരണപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തിലെ മുഴുവൻ വീടുകൾക്കും ബയോ കമ്പോസ്റ്റർ കിച്ചൻ ബിന്നുകൾ സൗജന്യമായി നൽകാൻ കോർപറേഷൻ തീരുമാനിച്ചത്. ശുചിത്വ മിഷൻ അംഗീകരിച്ച 1800 രൂപക്കാണ് കോർപറേഷൻ മൂന്ന് തട്ടുള്ള കിച്ചൻ ബിന്നുകൾ വാങ്ങി നഗരവാസികൾക്ക് സൗജന്യമായി നൽകിയത്. നഗരത്തിൽ മാലിന്യശേഖരണത്തിനായി വരുന്ന ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. അതിന് അമിത കൂലിയും നൽകുന്നു. പ്ലാസ്റ്റിക് പോലുള്ള മാലിന്യം ആഴ്ചയിൽ ഒരു ദിവസം ഇവർ എടുക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും ഹരിതകർമസേന വഴിയാണ് നൽകുന്നത്. ഒരു ഏജൻസിക്ക് മൂന്ന് വാർഡ് എന്ന കണക്കിനാണ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യശേഖരണത്തിനായി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ കിച്ചൻ ബിൻ വീട്ടിൽ സ്ഥാപിച്ചവരും ഏജൻസികൾക്ക് മാലിന്യം നൽകുകയാണ്. ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം പന്നിഫാമുകൾക്ക് നൽകുകയും ബാക്കി വരുന്നത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയുമാണ് പതിവ്. ഈ വാർഡുകളിൽ ഹരിതകർമസേനയുടെ പ്രവർത്തനവും അനൗദ്യോഗികമായാണ് നടക്കുന്നത്. ഇത് മൂലം കിച്ചൻ ബിന്നിന് പ്രോത്സാഹനം ലഭിക്കാതെയായി. സേവനകൂലിയും പരിപാലനവും കോർപറേഷനിൽ നിന്ന് കിട്ടാതെ വന്നപ്പോൾ കിച്ചൻ ബിന്നുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. കോർപറേഷന് ശാശ്വതമായൊരു മാലിന്യസംസ്കരണസംവിധാനം ഇപ്പോഴും ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. കിച്ചൻ ബിൻ ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ഇനിയും തുക ഭരണസമിതി നൽകാനുണ്ട്. ഒമ്പത് കോടി രൂപയാണ് കോർപറേഷൻ പദ്ധതിക്കായി ചെലവഴിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുള്ള കിച്ചൻ ബിന്നിന്‍റെ അഴിമതിക്കഥകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. 50,000 കിച്ചൺ ബിന്നുകളാണ് നഗരത്തിൽ ഇതുവരെ സ്ഥാപിച്ചത്. നിലവിൽ 5000 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ കിച്ചൻ ബിന്നിൽ ഉപയോഗിക്കുന്ന ഇനാക്കുലിൻ എന്ന രാസവസ്തു ലഭിക്കാത്തതും ഇവയുടെ പ്രവർത്തനം നിലക്കുന്നതിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.