എല്ലാ വീട്ടിലും കുടിവെള്ളം: വിശദ പദ്ധതിരേഖക്ക് അംഗീകാരം

കോർപറേഷൻ പൂർണമായി ഡിജിറ്റലാക്കുന്ന ഇ-ഗവേണൻസ് നടപ്പാക്കും തിരുവനന്തപുരം: എല്ലാ വീട്ടിലും കുടിവെള്ള പൈപ്പ്​ലൈനും സ്വീവറേജ് ലൈനും സ്ഥാപിക്കുന്നതിനുള്ള കേരള വാട്ടർ അതോറിറ്റി സമർപ്പിച്ച വിശദ പദ്ധതിരേഖക്ക് വ്യാഴാഴ്ച ചേർന്ന കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. 67439 ഗാർഹിക കണക്ഷൻ നൽകുന്നതിന് 698.88 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതിനുവേണ്ടി 517.8 കോടി രൂപ ആവശ്യമാണ്. പദ്ധതി സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ പോർട്ടലിൽ രേഖപ്പടുത്തി കേന്ദ്ര സർക്കാറിൽ നിന്നു ഭരണാനുമതി ലഭിക്കണം. പദ്ധതി നിർവഹണത്തിന് 33.33 ശതമാനം തുക കേന്ദ്ര സംസ്ഥാന സർക്കാറും നഗരസഭയും ചേർന്നാണ് വഹിക്കുന്നത്. കോർപറേഷൻ പൂർണമായി ഡിജിറ്റലാക്കുന്നതിന്​ വേണ്ടിയുള്ള ഇ-ഗവേർണൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ അവതാളത്തിലായ പദ്ധതിയാണ് 3.52 കോടി മുടക്കി വീണ്ടും പുതുക്കിയെടുത്ത് നടപ്പാക്കുന്നത്. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അടുത്ത് രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് പദ്ധതി. എല്ലാ ജീവനക്കാർക്കും കമ്പ്യൂട്ടർ ഉപയോഗത്തിന് വാങ്ങുന്നതിന്​ 2.24 കോടിയും ഇതിന്റെ പരിശീലനത്തിനായി 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ അനുവദിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ പ്രമേയവുമായി ബി.ജെ.പി രംഗത്തെത്തി. എന്നാൽ കേരള സർക്കാർ മറ്റൊരു തീരുമാനമെടുത്തതിനാൽ പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. വാക്കാൽ പ്രമേയം അവതരിപ്പിക്കാമെന്നും കൗൺസിൽ ഏകകണ്ഠമായി പാസാക്കണമെന്നും നോട്ടീസ് നൽകിയിരുന്ന പി.അശോക് കുമാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തിരുവനന്തപുരത്ത് എയിംസ് വേണമെന്ന് പ്രമേയം പാസാക്കണമെന്ന ആവശ്യം രണ്ട് ജില്ലകൾ തമ്മിൽ തർക്കമുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്‍റെ മധ്യഭാഗത്തായി എയിംസ് വരുന്നതാണ് നല്ലതെന്നും സ്ഥിരം സമിതി അധ്യക്ഷൻ ഡി.കെ. അനിൽ പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ ഇടപെട്ട് എയിംസ് തിരുവനന്തപുരത്ത് അനുവദിച്ചാൽ സന്തോഷമുണ്ടെന്നും അതിനെ പിന്തുണക്കുമെന്നും അനിൽ പറഞ്ഞു. എന്നാൽ കോഴിക്കോടാണ് സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്നും ഇത് മധ്യഭാഗത്തല്ലെന്നും ബി.ജെ.പി കക്ഷിനേതാവ് എം.ആർ. ഗോപൻ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി സർക്കാർ തിരുവനന്തപുരത്താണ് എയിംസിന് സ്ഥലം കണ്ടെത്തിയതെന്നും അതിനാൽ തലസ്ഥാനത്ത് തന്നെ എയിംസ് സ്ഥാപിക്കണമെന്ന​ും യു.ഡി.എഫ് കക്ഷിനേതാവ് പി. പത്മകുമാർ ആവശ്യപ്പെട്ടു. സാമൂഹിക ക്ഷേമ പെൻഷന്‍റെ അപേക്ഷകൾ തീർപ്പാക്കുന്നതിന് പെൻഷൻ അദാലത്​ നടത്താനും കൗൺസിൽ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.