ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നു
ചേറ്റുവ: വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയവരെ ലിഫ്റ്റ് ഓപറേറ്റർമാരും അഗ്നിരക്ഷസേനാംഗങ്ങളും രക്ഷപ്പെടുത്തിയതോടെ ഒഴിവായത് വൻ ദുരന്തം. ചേറ്റുവ എം.ഇ.എസിന് സമീപത്തെ പുതിയ മിലൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
താങ്ങാനാകുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറിയതോടെ ഹാളിലെ ലിഫ്റ്റ് പെട്ടെന്ന് നിൽക്കുകയായിരുന്നു. ഇതോടെ ഉള്ളിലുണ്ടായിരുന്ന സ്ത്രീകളടക്കം 31 പേരും പരിഭ്രാന്തരായി. സമയം നീണ്ടതോടെ രണ്ട് പേർക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് അംഗം ഷമീറ ഷബീർ പൊലീസിലും, അഗ്‌നിരക്ഷസേയിലും അറിയിച്ചതോടെ അവരും ലിഫ്റ്റ് ഓപറേറ്റർമാരും പാഞ്ഞെത്തി.
വീതി കുറഞ്ഞ റോഡിൽ തിരക്ക് മൂലം അഗ്നിരക്ഷസേനക്ക് എത്താൻ സാധിക്കില്ലെന്നതിനാൽ ഹാളിലേക്ക് എത്താൻ ഓട്ടോ സ്റ്റാൻ്റിലെ തൊഴിലാളികൾ വഴി ശരിയാക്കി. ഇതോടെ പെട്ടെന്ന് തന്നെ ലിഫ്റ്റ് തുറന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ടവരെ ആശുപത്രിയിലെത്തിച്ചു.
രക്ഷാപ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങൾ, അഗ്‌നിരക്ഷ സേനാംഗങ്ങൾ, ലിഫ്റ്റ് ഓപറേറ്റർമാർ, വാടാനപ്പള്ളി പൊലീസ്, യുനൈറ്റഡ് ആംബുലൻസ് പ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ എന്നിവരെ വിവാഹത്തിന് എത്തിയവരും നാട്ടുകാരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.