കൊടുങ്ങല്ലൂർ നഗരത്തിൽ കിഴക്കേ നടയിൽ സ്ഥിതി ചെയ്യുന്ന നഗരസഭ കാര്യാലയം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ കാര്യാലയം സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടം അപകടാവസ്ഥയിൽ. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരസഭ എൻജിനീയറിങ് വിഭാഗമാണ് അപകടാവസ്ഥ സംബന്ധിച്ച് ഭരണാധികാരികൾക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചേർന്ന നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗം നഗരസഭ ആസ്ഥാനം എത്രയും വേഗം മാറ്റാൻ തീരുമാനിച്ചു. അടുത്ത മാസം ആദ്യത്തോടെ മാറ്റാനാണ് തീരുമാനം.
എൻജിനീയർ വിഭാഗം മേത്തല സോണൽ ഓഫിസ് കെട്ടിടത്തിലേക്കും മറ്റു വിഭാഗങ്ങൾ നഗരത്തിൽ തെക്കേ നടയിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്കും മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിൽ കിഴക്കേ നടയിൽ നഗരസഭ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന നാരായണൻ വൈദ്യർ സ്മാരക മൂന്നുനില കെട്ടിടം 1979 ലാണ് നിർമിച്ചത്.
താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളും മേലെ മറ്റു സ്ഥാപനങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. ഇതിനിടെ തെക്കേനടയിൽ നഗരസഭ കാര്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് സൗകര്യപ്രഥമായ കെട്ടിടം നിർമിക്കാൻ അധികാരികൾ തീരുമാനിച്ചു. തുടർന്ന് ഇവിടത്തെ നഗരസഭ കാര്യാലയം കിഴക്കേ നടയിലെ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ ഒഴിപ്പിച്ച് അവിടേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
2002ൽ അന്തരിച്ച വി.കെ. ഗോപി ചെയർമാനായിരിക്കവേയാണ് കിഴക്കേ നടയിലെ ബഹുനില കെട്ടിടത്തിലേക്ക് നഗരസഭ പ്രവർത്തനം മാറിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 16 വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതത്വം മുൻനിർത്തിയാണ് നഗരസഭ കാര്യാലയം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ചെയർപേഴ്സൻ ഹണി പിതാംബരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.