തൃശൂര്‍: കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ പിക് അപ് വാൻ കണ്ടെത്തി. വടക്കാഞ്ചേരി എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടേതാണ് വാൻ. കുന്നംകുളം മാർക്കറ്റിൽ മത്സ്യമെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കുന്നംകുളം മലായ ജങ്ഷനു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. പിക് അപ് വാനിടിച്ച് റോഡിൽ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടെ പിന്നാലെയെത്തിയ കെ-സ്വിഫ്റ്റ് ബസ് കയറിപ്പോകുകയായിരുന്നു. അപകടം സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.
പരസ്വാമിയെ ഇടിച്ചിട്ട് നിർത്താതെ പോയത് സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് അപകടമെന്നായിരുന്നു ദൃക്സാക്ഷികൾ ആദ്യം കരുതിയത്. എന്നാൽ, പിക് അപ് വാനാണ് ഇടിച്ചതെന്ന് പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യക്തമാകുന്നത്.
പരിക്കേറ്റയാളെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.