തൃശൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ് ആരംഭിക്കുന്നു. കോവിഡ് പ്രതിരോധ സംവിധാനങ്ങളോടെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പദ്ധതി. 40 യാത്രക്കാർ ടിക്കറ്റ് റിസർവ് ചെയ്താൽ തൃശൂരിൽനിന്ന് എറണാകുളം, പാലക്കാട്, കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും പ്രത്യേക സർവിസ് നടത്തും. സ്റ്റോപ്പുകൾ പരിഗണിക്കാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. നീറ്റ് പരീക്ഷക്കും പ്രത്യേക സർവിസ് നടത്തുന്നുണ്ട്.
ബസ് പൂർണമായി അണുമുക്തമാക്കിയും യാത്രക്കാർക്ക് സാനിറ്റൈസർ നൽകിയുമാണ് യാത്രാ സൗകര്യമൊരുക്കുന്നത്. ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷക്ക് വിദ്യാർഥികളുടെ സൗകര്യത്തിനായി ജില്ലയിൽ ഏഴ് ഡിപ്പോകളിൽനിന്നായി 100 ബസുകൾ സർവിസ് നടത്തും. ബോണ്ട് സർവിസ് പ്രകാരം എറണാകുളത്തേക്ക് പോയി വരുന്നതിന് 250 രൂപ, കോഴിക്കോട് 390, പാലക്കാട് 180 എന്നിങ്ങനെയാണ് നിരക്ക്. നിലവിലുള്ള യാത്രാനിരക്കിനേക്കാളും 20 ശതമാനം കുറവാണിത്.
എല്ലാവർക്കും സീറ്റ് ഉറപ്പാക്കും. പത്തോ, പതിനഞ്ചോ, ഇരുപതോ ദിവസത്തേക്കായി കൂപ്പൺ എടുക്കാം. 20 ദിവസത്തേക്ക് കൂപ്പൺ എടുത്താൽ അടുത്ത 40 ദിവസം വരെയും ഉപയോഗിക്കാം. പത്തോ ഇരുപതോ പേർ ഒന്നിച്ച് നിൽക്കുന്നുണ്ടെങ്കിൽ സ്റ്റോപ് പരിഗണിക്കാതെ ആ സ്ഥലത്ത് നിർത്തി യാത്രക്കാരെ കയറ്റും. അത്തരത്തിൽ ഇറക്കുകയും ചെയ്യും.
സമീപ സ്ഥലങ്ങളിൽനിന്ന് ബൈക്കിലെത്തി സ്റ്റാൻഡിൽനിന്ന് ബസിൽ കയറുന്നവരുടെ ബൈക്കുകൾ സൂക്ഷിക്കാനും സംവിധാനമൊരുക്കും. കോവിഡ് കാലത്ത് പൊതുഗതാഗതം സുഗമമാക്കാനാണ് കെ.എസ്.ആർ.ടി.സി ഇത്തരം സൗകര്യമൊരുക്കുന്നതെന്ന് ഡി.ടി.ഒ കെ.ടി. സെബി അറിയിച്ചു. വിവരങ്ങൾക്ക് 9495099909, 9037790280, 0487 2421150 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.