ചാലക്കുടി: കനത്ത മഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ അഞ്ച് ക്യാമ്പുകൾ തുറന്നു. 77 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും ഉള്ള പ്രദേശങ്ങളിൽനിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് നാല് കുടുംബങ്ങളെ മാറ്റി. 11 പേരാണ് ഇവിടെയുള്ളത്. മംഗലൻ കോളനിയിലെ 18 കുടുംബങ്ങളെ പരിയാരം സെൻറ് ജോർജ് സ്കൂളിലേക്ക് മാറ്റി. കിഴക്കേ ചാലക്കുടി വില്ലേജിൽ കുട്ടാടപാടത്തുനിന്ന് ഒമ്പത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്പല ഹാളിലേക്കും കൂടപ്പുഴ സാന്ത്വനം വൃദ്ധസദനത്തിൽനിന്ന് പത്ത് വനിത അന്തേവാസികളെ ഫാ. ജോൺ അഗതിമന്ദിരത്തിലേക്കും വെള്ളിക്കുളങ്ങര വില്ലേജിൽ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ : 0480 2705800, 8848357472.
വെള്ളപ്പാച്ചിലിൽ പെട്ട് പോത്ത് ചത്തു
ചാലക്കുടി: കാടുകുറ്റിയിൽ പുഴയോരത്ത് കെട്ടിയ പോത്ത് വെള്ളപ്പാച്ചിലിൽ പെട്ട് ചത്തു. കാതിക്കുടം ബിനോജ് പുതുവാശ്ശേരിയുടെ പോത്താണ് ചത്തത്. കാതിക്കുടം പനമ്പിള്ളി കടവിൽ തലേന്ന് കെട്ടിയ പോത്തിനെ മാറ്റി കെട്ടിയിരുന്നെങ്കിലും വെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ രാവിലെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആറ്റപ്പിള്ളി െറഗുലേറ്ററിൽ മരത്തടികൾ കുടുങ്ങി
മറ്റത്തൂര്‍: ആറ്റപ്പിള്ളി െറഗുലേറ്ററില്‍ മരത്തടികള്‍ കുടുങ്ങി. വനമേഖലയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളാണ് പാലത്തില്‍ വന്നടിഞ്ഞത്. നീരൊഴുക്ക് തടസ്സപ്പെട്ട് കരയിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാൻ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കുടുങ്ങിയ തടികള്‍ നീക്കം ചെയ്തു. ആറ്റപ്പിള്ളി സ്വദേശികളായ ജിനീഷ് പള്ളത്ത്, ജസ്വിന് ജോഷി, വൈശാഖ്, ജെല്വിന്, സുഭീഷ് എന്നീ യുവാക്കളാണ് പുഴയിലിറങ്ങി മരെക്കാമ്പുകളും മറ്റും നീക്കം ചെയ്യാന്‍ സഹായിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് വി.ബി. അശ്വതി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
വെള്ളം കയറിയ പ്രദേശങ്ങൾ കലക്ടറും എം.പിയും സന്ദർശിച്ചു
ചാലക്കുടി: വെള്ളം കയറിയ നഗരസഭയിലെ കൂടപ്പുഴ കുട്ടാടൻപാടം, മേലൂർ ഡിവൈൻ കോളനി മേഖലകൾ കലക്ടറും എം.പിയും മറ്റ് ജനപ്രതിനിധികളും സന്ദർശിച്ചു. ബെന്നി ബെഹനാൻ എം.പി, കലക്ടർ ഹരിത വി. കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടാടൻ പാടശേഖര പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സഹായത്തിനായി നിർദേശങ്ങൾ നൽകി.ബെന്നി െബഹനാൻ മേലൂർ ശാന്തിപുരം ഡിവൈൻ കോളനിയും സന്ദർശിച്ചു. വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ വേണ്ട സജീകരണങ്ങൾ എടുത്തിട്ടുണ്ടെന്ന് എ.പി കോളനി നിവാസികളോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡൻറ് ലീന ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വനജ ദിവാകരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.സി. തോമസ്, അഡ്വ. സി.ബി. അരുൺ, പോൾ ഡി. നെറ്റിക്കാടൻ, തോമസ് കണ്ണമ്പിള്ളി എന്നിവർ എം.പിക്കൊപ്പം ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
കൊടുങ്ങല്ലൂർ: കൊടുങ്ങലൂരിെൻറ തീരങ്ങളിൽ ജലവിതാനം ഉയർന്നെങ്കിലും ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ആരെയും മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം പഞ്ചായത്ത്, വില്ലേജ് തലങ്ങളിൽ ജാഗ്രതയോടെ നിലകൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്.കൊടുങ്ങല്ലൂർ മേഖലയിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ശക്തമായി പെയ്തിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുള്ളത്. ഡാമുകൾ തുറന്നതിനെ തുടർന്നാണ് ജലാശയങ്ങളിൽ ജലനിരപ്പ് കൂടിയത്.
ഇതിെൻറ ഫലമായി കായൽ തീരങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. കനോലി കനാലിൽ വെള്ളം ഉയർന്നതിനെ തുടർന്ന് എസ്.എൻ പുരം പഞ്ചായത്തിലെ ഗോതുരുത്തിയിൽ പ്രധാന റോഡ് വെള്ളത്തിലായി. കെടുതികളും കയറ്റവും ഉണ്ടാകുന്ന പക്ഷം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂർ തഹസിൽദാർ അറിയിച്ചു.
പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി
ചാലക്കുടി: കോട്ടാറ്റ് ഭാഗത്ത് പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി. അപ്രതീക്ഷിതമായി വെള്ളം ഉയർന്നപ്പോൾ പുഴയോരത്ത് കെട്ടിയിട്ടിരുന്ന പോത്തിൻ കൂട്ടം വെള്ളത്തിലാവുകയായിരുന്നു. തുടർന്ന് ഇവയെ അഴിച്ചുവിടാൻ ഉടമസ്ഥൻ ഭയന്നതിനെ തുടർന്ന് ഫയർഫോഴ്സ് റബർ ബോട്ടിൽ സ്ഥലത്തെത്തി ഇവയെ കയർ മുറിച്ചു വിട്ടു. ഇതോടെയാണ് ഇവ പുഴയിൽ ഒഴുകിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.