തൃശൂർ: കോവിഡ് രോഗികൾക്കുള്ള സ്പെഷൽ പോസ്റ്റൽ ബാലറ്റുകളിൽ പലതും കൈകാര്യംചെയ്യുന്നത് രാഷ്ട്രീയപാർട്ടികളെന്ന് ആക്ഷേപം. സ്പെഷൽ പോളിങ് ഓഫിസർ നേരിട്ടല്ലാതെ പോസ്റ്റലായി അയക്കുന്ന പ്രത്യേക ബാലറ്റ് പേപ്പറുകൾ കൈപ്പറ്റുന്ന വോട്ടർക്ക്, ഗസറ്റഡ് ഓഫിസർ ഉൾപ്പെടെ ഉള്ളവരുടെ സാക്ഷ്യപ്പെടുത്തലിന് സഹായം ആവശ്യമാകുന്ന ഘട്ടത്തിലാണ് രാഷ്ട്രീയപാർട്ടികൾ പൂർത്തിയാക്കിനൽകുന്നത്.
കോവിഡ് പോസിറ്റിവായവരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് അധികൃതർ ജില്ല ഭരണകൂടത്തിന് നൽകിയിട്ടുണ്ട്. ഇൗ ലിസ്റ്റ് പരിശോധിച്ച് അന്തിമ ലിസ്റ്റ് തയാറാക്കിയാണ് സ്പെഷൽ ബാലറ്റ് പേപ്പറുകൾ ബി.ഡി.ഒകൾ വഴി വിതരണം ചെയ്യുന്നത്. ഇതിനായി സ്പെഷൽ പോളിങ് ഓഫിസറെ നിയമിച്ചിട്ടുമുണ്ട്. സുരക്ഷാനടപടികൾ സ്വീകരിച്ച് കോവിഡ് ബാധിതനെ കണ്ട് പോസ്റ്റൽ ബാലറ്റ് പൂരിപ്പിച്ച് വാങ്ങാൻ ഇദ്ദേഹത്തിനാണ് ചുമതല. അങ്ങനെയെങ്കിൽ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ല.
പക്ഷേ, തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുന്ന മറ്റൊരു മാർഗമായ സ്പെഷൽ ബാലറ്റ് തപാൽ മുഖേന അയച്ച് നടപടി തീർക്കുകയാണ് ഭൂരിഭാഗം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമെന്നാണ് ആക്ഷേപം.
വോട്ടർക്കാണെങ്കിൽ വോട്ടെണ്ണും മുമ്പ് ബാലറ്റ് പൂരിപ്പിച്ച് നൽകിയാൽ മതിയാകും. അത്തരം മാർഗങ്ങൾ അവലംബിക്കുന്നവർ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപ്പെടുത്തൽ സഹിതം മടക്കത്തപ്പാൽ മുഖേനയോ നേരിട്ടോ മറ്റുള്ളവർ വഴിയോ റിട്ടേണിങ് ഓഫിസറുടെ കൈയിലെത്തിക്കണം. ഇത്തരം വോട്ടർമാർക്കാണ് ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമായിവരുന്നതും രാഷ്ട്രീയകക്ഷികളുടെ സഹായംതേടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.