ആമ്പല്ലൂർ: അപകടം തുടർക്കഥയായ പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് ബസ് ബേ നിർമിച്ച് തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യമൊരുക്കും. ഇതിനായി ദേശീയപാത നൽകുന്ന സ്ഥലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആവശ്യമായ നിർമാണം നടത്തും.
കെ.എസ്.ആർ.ടി.സി ബസുകൾ ഹൈവേ മുറിച്ചുകടന്ന് സ്റ്റാൻഡിൽ കയറുന്നത് ഇതോടെ ഒഴിവാക്കാൻ കഴിയും. പുതുക്കാട് മണ്ഡലത്തിൽ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എയുടെയും എം.പിയുടെയും സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.
കാൽനടക്കാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുതുക്കാട് ജങ്ഷനിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനും യോഗത്തിൽ നിർദേശമുയർന്നു. ഇതിന് അനുമതി ലഭ്യമാക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കുമെന്ന് നാഷനൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു.
ആമ്പല്ലൂർ ജങ്ഷനിൽ അണ്ടർ പാസ്സേജ് നിർമിക്കാൻ അനുമതിയായി. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മണലി, കുറുമാലി തുടങ്ങിയ നേരത്തെ സ്റ്റോപ്പുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ അവ പുനഃസ്ഥാപിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ടോൾ പ്ലാസക്കടുത്തും പുതുക്കാട് ജങ്ഷനോട് ചേർന്നും വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. കൊളത്തൂർ മുതൽ കൊടകര വരെ ഭാഗത്ത് സർവിസ് റോഡ് നിർമിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ സർവിസ് റോഡുകൾ ഇല്ലാത്ത പുതുക്കാട് മുതൽ നന്തിക്കര വരെ ഭാഗത്ത് സർവിസ് റോഡ് നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ടായി. ദേശീയ പാതയിലും സർവിസ് റോഡുകളിലും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും അഴുക്കുചാൽ സംവിധാനം കാര്യക്ഷമമാക്കാനുമായി ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഈ മാസം 21ന് നടത്തും.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ, എം.പി ടി.എൻ. പ്രതാപൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മാധവൻ, ഡെപ്യൂട്ടി കലക്ടർമാരായ (ഡിസാസ്റ്റർ മാനേജ്മെന്റ്) ഡോ. എം.സി. റെജിൽ, പി. അഖിൽ (എൽ.എ) ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സനോജ്, പുതുക്കാട് ഫയർ സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ, ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ഹരീഷ്, പുതുക്കാട് കെ.എസ്.ആർ.ടി.സി എ.ടി.ഒ കെ.ജെ. സുനിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.