തൃശൂർ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. വർഷങ്ങളുടെ പഴക്കമുള്ള പെട്രോൾ ബങ്ക് പുതുക്കി നിർമിക്കുന്നതാണ് രൂക്ഷ ഞെരുക്കത്തിന് കാരണം.
മധ്യകേരളത്തിലെ മുഖ്യ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ ഒന്നാണത്. വർഷങ്ങളുടെ അവഗണനയിൽ സ്ഥല പരിമിതി മൂലം ബസുകൾക്ക് വന്ന് പോകാൻ പോലും നേരത്തെ തന്നെ പ്രയാസമാണ്. കാലാകാലങ്ങളിൽ നിരവധി വികസന പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതുവരേയും ഒന്നുപോലും പ്രാവർത്തികമാക്കിയില്ല. പെട്രോൾ ബങ്ക് നിർമിക്കുന്നതോടു കൂടി ഉള്ള സ്ഥലം കൂടി പോയികിട്ടി.
വർക്ക് ഷോപ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയാണ് നിർമാണം പുരോഗമിക്കുന്നത്.
കരാർ പ്രകാരം 50 സെന്റ് സ്ഥലമാണ് നിർമാണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് ദീർഘകാല കരാറടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി വിട്ടുനൽകുന്നത്.
സ്ഥലം ഇല്ലാതെ വിഷമിക്കുന്ന ഡിപ്പോയ്ക്ക് ഇത് ഇരട്ടി പ്രഹരമാണ് നൽകുക. സ്റ്റാൻഡിന്റെ തെക്ക് ഭാഗത്തെ കവാടം പമ്പ് വരുന്നതിന്റെ ഭാഗമായി അടച്ചതോടെ വടക്കേ കവാടത്തിലൂടെയും പടഞ്ഞാറേ കവാടത്തിലൂടെയും മാത്രമേ ബസുകൾക്ക് വന്ന് പോകാൻ കഴിയൂ. ഇത് മിക്കപ്പോഴും സമീപറോഡിലും ഗതാഗതക്കുരുക്കിന് കാരണമാണ്. സ്ഥലം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബസുകൾ റോഡ് സൈഡിലാണ് ഹാൾട്ട് ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികൾക്കിടയിൽ തന്നെയാണ് സ്റ്റാൻഡിൽ മിൽമ ബൂത്തിനായി സ്ഥലം വിട്ടു നൽകിയത്.
ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടേയും സാമൂഹിക വിരുദ്ധരുടെയും ശല്യവും രാത്രികാലങ്ങളിൽ രൂക്ഷമാണ്. ജില്ലയിൽ നിന്ന് ആവശ്യത്തിലധികം മന്ത്രിമാരുണ്ടായിട്ടും സർക്കാറിന്റെ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോടുള്ള അവഗണന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.