ഹജ്ജ്: കേരളത്തിൽ നിന്നുളള യാത്രചെലവ് 3,84,200 രൂപ

ആദ്യ രണ്ട് ഗഡു അടച്ചവർ 1,83,200 രൂപയും അല്ലാത്തവർ മുഴുവൻ തുകയും മേയ് 31നകം അടക്കണം കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുടെ യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഈ വർഷത്തെ നിരക്കായി നിശ്ചയിച്ചത് 3,84,200 രൂപയാണ്. ആദ്യ രണ്ട് ഗഡുവായ 2,01,000 രൂപ അടച്ചവർ ബാക്കി തുകയായ 1,83,200 രൂപയും അല്ലാത്തവർ മുഴുവൻ തുകയും ഒരുമിച്ച് അടക്കണം. ഈ തുകയിൽ അഞ്ച് ശതമാനം കൂടാനും കുറയാനും സാധ്യതയുണ്ട്. മേയ് 31 ആണ് തുക അടക്കാനുള്ള അവസാന തീയതി. ജൂൺ നാലിന് ആദ്യവിമാനം പുറപ്പെടുന്നതിനാൽ തീയതി നീട്ടില്ലെന്നും ഹജ്ജ് കമ്മിറ്റി സർക്കുലറിൽ പറയുന്നു. കൂടാതെ, ബലികർമ കൂപ്പൺ അപേക്ഷ സമയത്ത് ആവശ്യപ്പെട്ടവർ 16,747 രൂപയും അധികം അടക്കണം. കൊച്ചിയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് 80,874 രൂപയാണ്. ഇതിൽ 5719 രൂപ വിമാനത്താവള നികുതിയാണ്. രണ്ട് വയസ്സിന് താഴെയുള്ളവർക്ക് 13,234 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇക്കുറി നെടുമ്പാശ്ശേരിയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം. ജൂൺ നാല് മുതൽ 16 വരെ സൗദി എയർലൈൻസ് 20 സർവിസുകളാണ് ഇത്തവണ നടത്തുക. ഒടുവിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് സർവിസ് നടന്ന 2019ൽ കരിപ്പൂരിൽ നിന്ന് പുറപ്പെട്ടവർക്ക് 2,45,500 രൂപയും കൊച്ചിയിൽ നിന്നുള്ളവർക്ക് 2,46,500 രൂപയുമായിരുന്നു യാത്ര ചെലവ്. കോവിഡ് പശ്ചാത്തലത്തിൽ യാത്ര, താമസം ഇനത്തിലുണ്ടായ വർധനവാണ് നിരക്ക് കൂടാൻ കാരണമായി പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.