ദേശീയപാത-66ൽ തൃത്തല്ലൂർ എംഗൽസ് നഗറിൽ അണ്ടർപാസിന് സമീപം സ്ഥാപിക്കാൻ എത്തിച്ച കോളനി എന്ന് എഴുതി ബോർഡ്
വാടാനപ്പള്ളി: ദേശീയപാത-66ൽ തൃത്തല്ലൂർ എംഗൽസ് നഗറിൽ അണ്ടർപാസിന് ഇരുവശത്തും നടുവിൽക്കര കോളനി എന്ന് എഴുതി സ്ഥലനാമ ബോർഡ് വെക്കുന്നത് നാട്ടുകാർ തടഞ്ഞു.
സംസ്ഥാനത്ത് പട്ടിക ജാതി സങ്കേതങ്ങൾക്ക് കോളനി എന്നതിന് പകരം സർക്കാർ ഉന്നതി എന്ന് പുനർനാമകരണം ചെയ്തിട്ടുള്ളതാണ്. മാത്രമല്ല, നടുവിൽക്കര എന്ന പേരിൽ സങ്കേതമോ ഉന്നതിയോ ഇല്ലാത്തതാണ്. എന്നിട്ടാണ് കോളനി എന്ന ബോർഡ് സ്ഥാപിക്കുന്നത്.
നാട്ടുകാർ തടഞ്ഞതോടെ സി.പി.എം തൃത്തല്ലൂർ ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ ഇടപെട്ടതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഐ.എൻ. സുധീഷും മറ്റ് മെംബർമാരും സ്ഥലത്തെത്തുകയും ദേശീയപാത നിർമാണ കരാർ കമ്പനിയുമായി സംസാരിച്ചു. നടുവിൽക്കര കോളനി എന്ന സ്ഥലനാമ ബോർഡ് ഉപയോഗിക്കാൻ പാടില്ല എന്ന വിവരം കമ്പനിക്കാരെ അറിയിച്ചു.
തുടർന്ന് കോളനി എന്ന പേര് മാറ്റി നടുവിൽക്കര എന്ന് മാത്രമാക്കി വെക്കാൻ തീരുമാനമായതോടെ പ്രദേശവാസികൾ പിരിഞ്ഞു പോകുകയായിരുന്നു. ഗിരീഷ് മാത്തുക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമലത പ്രതാപൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ റെജീന രാജു, സുജിത്ത്, വാർഡ് അംഗം പി. ആർ. സുഷിൽ, മണി മാത്തുക്കാട്ടിൽ, ആലി തൃത്തല്ലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.