ഗുരുവായൂര്‍: കെ.എസ്.ആര്‍.ടി.സിയില്‍ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ഫെബ്രുവരി 19ന് വൈകീട്ട് നാലിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍വഹിക്കുമെന്ന് എന്‍.കെ. അക്ബര്‍ എം.എൽ.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഡ്രൈവിങ് സ്‌കൂള്‍ ഓഫിസ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് പ്രവര്‍ത്തിക്കുക. ചാവക്കാട് നഗരസഭ വക സ്ഥലമായിരിക്കും പരിശീലന ഗ്രൗണ്ട്. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന 24ാമത്തെ ഡ്രൈവിങ് സ്‌കൂളാണ് ഗുരുവായൂരിലേത്. ഹെവി മോട്ടോര്‍ വെഹിക്കിള്‍, ലൈറ്റ് മോട്ടോര്‍ വഹിക്കിള്‍ എന്നിവക്ക് 9000 രൂപയാണ് പരിശീലന ഫീസ്.
ഇവ രണ്ടിനും 28 ദിവസത്തെ പരിശീലന ക്ലാസുകളും രണ്ട് ദിവസത്തെ തിയറി ക്ലാസുകളും ഉണ്ടാവും. ഇരുചക്ര വാഹനങ്ങള്‍ക്ക് 18 ദിവസം പരിശീലനവും രണ്ട് ദിവസം തിയറിയുമാണ്. 3500 രൂപയാണ് ഫീസ്. ഫോര്‍ വീലറിനും ടു വീലറിനും കൂടി 11000 രൂപയാണ് ഫീസ്. 28 ദിവസത്തെ പരിശീലന ക്ലാസുകളും രണ്ട് ദിവസത്തെ തിയറി ക്ലാസുകളും ഉണ്ടാവും.
മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. എം.എല്‍.എ ഫണ്ടില്‍നിന്ന് നാല് കോടി ചെലവിട്ട് 6800 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദന്‍, എ.ടി.ഒ കെ.പി. രാധാകൃഷ്ണന്‍, പി.ഡബ്ലു.ഡി അസിസ്റ്റന്റ് എൻജിനീയര്‍ വി. മഞ്ജുഷ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.