ഠാണ-ചന്തക്കുന്ന് സാമൂഹികാഘാത പഠനം പൂർത്തിയായി; പബ്ലിക് ഹിയറിങ് 22ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ-ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ പ്രധാന ജങ്നുകളിൽ ഒന്നായ ഇരിങ്ങാലക്കുട ഠാണ-ചന്തക്കുന്ന് റോഡിന്‍റെ വികസനം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. റോഡ് വികസനം സാധ്യമാകുന്നതോടെ നഗരത്തിലൂടെയുള്ള ഗതാഗതം സുഗമമാകും. സാമൂഹികാഘാത പഠനത്തിന്‍റെ കരട് റിപ്പോർട്ട് നിർവഹണ ഏജൻസി കലക്ടർക്ക് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 22ന് വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് ഹാളിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.7190 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ നേതൃത്വത്തിലായിരുന്നു സാമൂഹികാഘാത പഠനം നടന്നത്. പബ്ലിക് ഹിയറിങ്ങിൽ കരട് റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.