പൂത്തോൾ എക്‌സൈസ് ഓഫിസ് പരിസരത്ത് കൂട്ടിയിട്ട വാഹനങ്ങൾ
തൃശൂർ: പൂത്തോൾ എക്‌സൈസ് ഓഫിസിന് സമീപം പിടിച്ചെടുത്ത് റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ നാട്ടുകാർക്ക് ദുരിതമാകുന്നു. ഒന്നര വർഷത്തിലേറെയായി യാതൊരു സുരക്ഷയുമില്ലാതെ റോഡ് കൈയേറി കിടക്കുന്ന വാഹനങ്ങൾ ഗതാഗതതടസ്സത്തിന് പുറമെ സമീപത്തെ ഹോമിയോ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വിവിധ കേസുകളിലായി എക്‌സൈസ് വകുപ്പ് പിടികൂടിയ വലിയ ചരക്കുലോറി ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ കിടക്കുന്നത്. വെയിലും മഴയുമേറ്റ് ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. യഥാസമയം ലേലം ചെയ്ത് വിറ്റിരുന്നെങ്കിൽ സർക്കാറിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമായിരുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ ഉപയോഗശൂന്യമാകുന്നത്.
ഇതിനെല്ലാം പുറമെ, പ്രദേശത്തെ റോഡ് നിർമാണത്തിൽ കോൺട്രാക്ടർ കാണിച്ച കടുത്ത അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൂത്തോൾ റോഡ് ടാർ ചെയ്തപ്പോൾ ലോറി ഉൾപ്പെടെ വാഹനങ്ങൾ കിടക്കുന്ന ഭാഗം ഒഴിവാക്കിയാണ് പണി പൂർത്തിയാക്കിയത്. ഗതാഗതതടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ മാറ്റിയിട്ട് റോഡ് പൂർണമായി ടാർ ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകളോ ഉദ്യോഗസ്ഥരോ തയാറായില്ല എന്നത് അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് തുറന്നുകാട്ടുന്നത്.
എക്‌സൈസ് ഓഫിസിനോട് ചേർന്ന് തന്നെയാണ് ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നത്. നിത്യേന വയോധികരായ രോഗികൾ ഉൾപ്പെടെ നിരവധി ആളുകളും വാഹനങ്ങളും വന്നുപോകുന്ന വഴിയാണിത്. റോഡിന്റെ വലിയൊരു ഭാഗം വാഹനങ്ങൾ അപഹരിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതവും ദുഷ്കരമാണ്.
കൂടാതെ, രാത്രി പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാകുന്നുണ്ടോയെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. റോഡരികിൽ കിടക്കുന്ന ലോറിയുടെ പിൻഭാഗത്തായി നിരവധി ബിയർ കുപ്പികളും മറ്റും ഉപേക്ഷിച്ച നിലയിൽ കാണുന്നത് ഈ സംശയത്തിന് ബലമേകുന്നു. രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ ഇവിടം ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. രോഗികൾക്കും കാൽനടയാത്രക്കാർക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനങ്ങൾ എത്രയും വേഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.