കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്: ഉദ്യോഗസ്ഥന്‍റെ സസ്‌പെൻഷനിൽ ഇടപെടാതെ ഹൈകോടതി

കൊച്ചി: തൃശൂരിലെ കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെതിരായ നടപടിയിൽ ഇടപെടാതെ കേസ് പിന്നീട് പരിഗണിക്കാൻ ഹൈകോടതി മാറ്റി. ക്രമക്കേട് കണ്ടെത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന കാരണത്താൽ തന്നെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പിലെ അസി. രജിസ്ട്രാർ കെ. ഒ. ഡേവിസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് സി. എസ്. ഡയസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ശനിയാഴ്ച വിരമിക്കാനിരിക്കെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി ഇടപെട്ടില്ല. മേയ് ആറിന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. തൃശൂർ ജില്ലയിലെ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ 2011 മുതൽ 2019 വരെയുള്ള കാലയളവിൽ 350 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് ബാങ്ക് ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു. ഇതോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഹരജിക്കാരനടക്കം 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എട്ടുമാസം മുമ്പാണ് നടപടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.