മാവോവാദി നേതാവ് രൂപേഷിന് പുറത്തിറങ്ങാൻ ഇനിയും കാത്തിരിക്കണം

നാൽപത്തഞ്ചോളം കേസുകളിൽ ജാമ്യം കിട്ടാനുള്ളത് ഒന്നിൽ മാത്രം തൃശൂർ: മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്ന് യു.എ.പി.എ കേസുകൾകൂടി ഹൈകോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചിതനാവാനാവില്ല. കേരളത്തിലെ 26 എണ്ണമുൾപ്പെടെ നാൽപത്തഞ്ചോളം കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം യു.എ.പി.എ ചുമത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ റദ്ദാക്കിയതുൾപ്പെടെ ഏഴ് കേസുകളിൽ മാത്രമാണ് യു.എ.പി.എ റദ്ദാക്കിയത്. ഇത് മറ്റു കേസുകളിൽ സഹായകരമാകുമെങ്കിലും നടപടിക്രമങ്ങൾ ഏറെയുണ്ട്. മറ്റു കേസുകളിലെല്ലാം ജാമ്യം ലഭിച്ചെങ്കിലും എൻ.ഐ.എ ചുമത്തിയ കേസിൽ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഇതിന്‍റെ വിചാരണ നടക്കുകയാണ്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് വ്യാഴാഴ്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. തോക്കും മറ്റു മാരകായുധങ്ങളുമായി നിരോധിത സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്​​തെന്നാരോപിച്ച് 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രണ്ടും 2014ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒന്നും കേസുകൾ രൂപേഷിനെതിരെ ചുമത്തിയിരുന്നു. നേരത്തേ മൂന്ന്​ കേസുകളിലും കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് രൂപേഷ് സിംഗ്​ള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ വിഷയം പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് വാദം കേട്ട് രൂപേഷിനെതിരായ യു.എ.പി.എ റദ്ദാക്കിയത്. വിയ്യൂർ സെൻട്രൽ ജയിലിലാണ് രൂപേഷിനെ പാർപ്പിച്ചിരിക്കുന്നത്. അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നെങ്കിലും തടവുകാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സമരവും എൻ.ഐ.എ കോടതിയിൽ നൽകിയ പരാതിയിൽ വിശദമായ വാദവും കേട്ടാണ് സെൻട്രൽ ജയിലിലേക്കുതന്നെ മാറ്റിയത്. 2015ലാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.