വടക്കുന്നാഥനിലെ പഴയ മണിനാദം വീണ്ടും കേൾക്കാം; നവീകരിച്ച നാഴികമണി ഇന്ന് സമർപ്പിക്കും

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ പഴയ നാഴികമണി വീണ്ടും തൃശൂർ നഗരത്തെ സമയം ഓർമപ്പെടുത്തി നാദം മുഴക്കും. ബുധനാഴ്ച രാവിലെ എട്ടിന് നവീകരിച്ച നാഴികമണി ക്ഷേത്രത്തിൽ സമർപ്പിക്കും. ക്ഷേത്രം തുറക്കുന്ന പുലർച്ച മൂന്ന് മുതൽ മണിക്കൂറുകൾ അറിയിച്ച് മുഴങ്ങിക്കൊണ്ടിരുന്ന നാഴികമണി കഴിഞ്ഞ അഞ്ചിനാണ് തകരാറിലായി നാദം നിലച്ചത്. മണിയുടെ നാക്ക് ഇളകിപ്പോരുകയായിരുന്നു. നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പുകഷ്ണം ദ്രവിച്ചതാണ് കാരണം. വെള്ളോടിൽ നിർമിച്ച 65 കിലോയിലധികം ഭാരമുള്ള മണി നൂറ്റാണ്ടിലധികം പഴക്കമുണ്ട്. രണ്ട് ദിവസം മണി മുഴങ്ങുന്നത് കേൾക്കാതായപ്പോൾ ആളുകളെത്തി ക്ഷേത്രത്തിൽ അന്വേഷിച്ചതോടെ അടുത്തദിവസം താൽക്കാലികമായി മണിയെത്തിച്ച് നാഴികമണി മുഴക്കിയിരുന്നു. എന്നാൽ, ശബ്ദക്കുറവും പഴയ മണിനാദത്തിന്‍റെ സൗന്ദര്യമില്ലായ്മയും പ്രകടമായിരുന്നു. തകരാറിലായ മണി വിദഗ്​ധരെ എത്തിച്ചാണ് പരിശോധിച്ച് നവീകരണത്തിന്​ മാറ്റിയത്. നവീകരണം പൂർത്തിയാക്കി ചൊവ്വാഴ്ച മണി ക്ഷേത്രത്തിലെത്തിച്ചു. ബുധനാഴ്ച രാവിലെ എട്ട് മുതൽ നാഴികമണി നാദം മുഴക്കിത്തുടങ്ങും. അറ്റകുറ്റപ്പണിയിലൂടെ മണിയുടെ ശബ്ദം വർധിപ്പിക്കാനായതായി അധികൃതര്‍ പറയുന്നു. മണിയുടെ നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പുകഷ്ണം ദ്രവിച്ചത് മാറ്റിയതിനൊപ്പം മറ്റുചില കേടുകള്‍കൂടി പരിഹരിച്ചാണ് നവീകരിച്ചത്. തൃശൂർ റൗണ്ട് ചുറ്റി സമീപമേഖലയിലേക്കും മണിനാദം എത്തും. പുലർച്ച മൂന്നുമുതൽ രാത്രി ഒമ്പതുവരെയും സമയത്തിനനുസരിച്ചാണ് നാഴികമണി അടിച്ചിരുന്നത്. 12 ആവുമ്പോൾ 12 തവണയും അടിക്കുന്നതാണ് നാഴികമണി. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരാണ് നാഴികമണി മുഴക്കുന്ന ചുമതല നിർവഹിക്കുന്നത്. tcr_chr6- വടക്കുന്നാഥ ക്ഷേത്രത്തിലെ നവീകരിച്ച നാഴികമണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.