തൃശൂർ: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ 11ാം ഓർമദിനത്തോടനുബന്ധിച്ച് മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ വ്യാഴാഴ്ച വൈകീട്ട് 5.30ന് തൃശൂർ റീജനൽ തിയറ്ററിൽ 'ജോൺസൺ സ്മൃതി' നടത്തും. കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി, റഫീക്ക് സഖറിയ എഴുതിയ 'ജോൺസൺ, ഈണം പൂത്ത കാലം' എന്ന പുസ്തകം പ്രകാശനം ചെയ്യും. 5000 ഗാനമേള വേദികൾ പങ്കിട്ട, ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റി കൂടിയായ ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡി കൂഞ്ഞയെ ആദരിക്കും. അഖില കേരള ജോൺസൺ സ്മൃതി ഗാനമത്സര വിജയികൾക്കുള്ള സമ്മാനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ നൽകും. സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ജയരാജ് വാര്യർ, ജോൺസന്‍റെ പത്നി റാണി എന്നിർ ജോൺസൺ മാസ്റ്ററെ അനുസ്മരിക്കും. ഇതാദ്യമായി തൃശൂർ കോർപറേഷനുമായി സഹകരിച്ചാണ് സ്മൃതി നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന ഗാനസന്ധ്യ ജോൺസൺ ഈണം നൽകിയ 30ഓളം ഗാനങ്ങൾ 20ലേറെ കലാകാരന്മാർ അവതരിപ്പിക്കും. പിന്നണി ഗായകരായ നജീം അർഷാദ്, റീന മുരളി, ഇന്ദുലേഖ വാര്യർ, ദിൽരാജ് ഗോപി, ഗാനമത്സര വിജയി ജി. അഭിനന്ദ് ബാബു എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോൺസന്‍റെ സഹോദരൻ വയലിനിസ്റ്റ് ചാക്കോ തട്ടിൽ ഗാനസന്ധ്യ നയിക്കും. വാർത്തസമ്മേളനത്തിൽ ഔസേപ്പച്ചൻ, ജയരാജ് വാര്യർ, ചാക്കോ തട്ടിൽ, ഡേവിസ് ഇമ്മട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.