ദുരിതാശ്വാസ ക്യാമ്പിൽ എ.ഐ.വൈ.എഫ് നേതാക്കളെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി

കൊടുങ്ങല്ലൂർ: മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സേവനം നടത്തിവന്ന എ.ഐ.വൈ.എഫ് നേതാക്കളെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 9.30ന് മതിലകം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ എ.ഐ.വൈ.എഫ് മതിലകം മേഖല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.എം. അരുൺലാൽ, മേഖല പ്രസിഡന്‍റ് കെ.എ. അക്തർഷാ, എം.എ. ജലീൽ, സി.പി.ഐ കിഴക്കുംപുറം ബ്രാഞ്ച് സെക്രട്ടറി പി.എസ്. അസിക്നിൻ, കെ.വി. വിബീഷ് എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് ശ്യാം, ഷോളി പി. ജോസഫ്, ഷുക്കൂർ എന്നിവരും ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീർ പ്രതിനിധാനം ചെയ്യുന്ന വാർഡിൽ വെള്ളം കയറാത്ത സ്ഥലത്തുനിന്ന് എ.ഐ.വൈ.എഫുകാർ ആളുകളെ ക്യാമ്പിൽ എത്തിച്ചെന്ന ആരോപണമാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, അസി. വില്ലേജ് ഓഫിസറെ വെള്ളം കയറിയ സ്ഥലത്ത് കൊണ്ടുപോയി ആരോപണം ശരിയല്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തി. ഇതിന് പിറകെയാണ് വാക്തർക്കവും സംഘർഷവുമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലാണ് ഒരേ മുന്നണിയിലെയും ഭരണ സമിതിയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ളവർ തമ്മിൽതല്ലിയത്. ഒരു മണിക്കൂറോളം സംഘർഷം തുടർന്നു. സ്ഥലത്ത് എത്തിയ രണ്ട് പൊലീസുകാർക്ക് ഇവിടേക്ക് പ്രവേശിക്കാനായില്ല. എട്ടുപേർ മർദിച്ചെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിന് മൊഴി നൽകി. രാവിലെ മൊഴിയെടുത്തെങ്കിലും പൊലീസ് തുടർനടപടികളിലേക്ക് കടന്നിട്ടില്ലെന്ന് ആരോപിച്ച് മർദനത്തിനിരയായവർ ജില്ല പൊലീസ് സൂപ്രണ്ടിനും കലക്ടർക്കും പരാതി നൽകി. മർദനത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്- സി.പി.ഐയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.