കൊടുങ്ങല്ലൂർ: അതിതീവ്ര മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കവുമായി കൊടുങ്ങല്ലൂർ നഗരസഭ. 2018ലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ ചെയർപേഴ്സൻ എം.യു. ഷിനിജയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം തീരുമാനിച്ചു. പൊരിങ്ങൽക്കുത്ത് ഡാം തുറന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളം കയറിയാൽ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറക്കും. ആദ്യഘട്ടത്തിൽ കൊടുങ്ങല്ലൂർ ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകളിൽ ക്യാമ്പ് തുറക്കും. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ വാഹനങ്ങൾ സജ്ജമാക്കും. ക്യാമ്പിൽ ഭക്ഷണവും പാത്രങ്ങളും ശൗചാലയസൗകര്യവും ഉറപ്പാക്കാൻ റവന്യൂ, നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പിലേക്ക് പോകേണ്ടി വന്നാൽ അത്യാവശ്യ വസ്തുക്കൾ, മരുന്നുകൾ, സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മുൻകൂട്ടി തയാറാക്കി വെക്കണമെന്ന് യോഗം നിർദേശിച്ചു. അധികൃതരിൽനിന്ന് നിർദേശം ലഭിച്ചാൽ ക്യാമ്പുകളിലേക്ക് മാറണം. അഗ്നിരക്ഷ സേനയുടെയും പൊലീസിന്‍റെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ ക്യാമ്പുകൾ ആവശ്യമായി വന്നാൽ സജ്ജമാക്കാൻ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്ഥിരം സമിതി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, എൽ.സി. പോൾ, കൗൺസിലർമാരായ ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എസ്. സനിൽ എന്നിവർ സംസാരിച്ചു. റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ---- TCK KDR.JAAGRATHA അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കൊടുങ്ങല്ലൂർ നഗരസഭയിൽ നടന്ന അടിയന്തര യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.